'രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത്, ശൈശവ വിവാഹവും ബഹുഭാര്യത്വവും പാടില്ല'; മുസ്‍ലിം കുടിയേറ്റക്കാരോട് അസം മുഖ്യമന്ത്രി

അസമുകാരുടെ സംസ്‌കാരം ഉൾക്കൊള്ളാൻ കുടിയേറ്റക്കാർ തയ്യാറായാലേ അവരെ അസം പൗരന്മാരായി അംഗീകരിക്കാൻ കഴിയൂവെന്നും ഹിമന്ത ബിശ്വ ശർമ്മ

Update: 2024-03-24 10:32 GMT
Editor : Lissy P | By : Web Desk
Advertising

ഗുവാഹത്തി: അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാർക്ക് നിബന്ധനകൾ മുന്നോട്ട് വെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നുമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിബന്ധനകൾ. ഈ മാസം ആദ്യം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഹിമന്ത ശർമ്മയുടെ പരാമർശം.

കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയക്കുന്നതിന് പകരം ഡോക്ടർമാരും എൻജിനിയർമാരുമാക്കാൻ പഠിപ്പിക്കണം. പെൺകുട്ടികളെ സ്‌കൂളിലേക്കയക്കുകയും അവരുടെ പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.അസമിൽ 'മിയ' സമുദായത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ, ചില സാംസ്‌കാരിക സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും ഹിമന്ത ശർമ്മ പറഞ്ഞു.

ബഹുഭാര്യത്വം അസമീസ് സംസ്‌കാരമല്ല, അസമുകാരുടെ സംസ്‌കാരം ഉൾക്കൊള്ളാൻ ബംഗാളി മുസ്‍ലിം കുടിയേറ്റക്കാർ തയ്യാറായാലേ അവരെ അസം പൗരന്മാരായി അംഗീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്‍ലിംകൾ ഉള്ളത് അസമിലാണ്. 2011ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്‍ലിംകളാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ മുസ്‍ലിംകളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളുമാണ് ഇവരിൽ കൂടുതലും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News