കോടതിക്കുള്ളിൽ വനിതാ അഭിഭാഷകർ മുടി ക്രമീകരിക്കുന്നത് നിർത്തണം; വിവാദമായി രജിസ്ട്രാറുടെ ഉത്തരവ്

കോടതിക്ക് പുറത്ത് ഒട്ടിച്ച നോട്ടീസ് വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും വഴിതുറന്നു.

Update: 2022-10-24 15:01 GMT
Advertising

പൂനെ: തുറന്ന കോടതിയിൽ വനിതാ അഭിഭാഷകരോട് മുടി 'അറേഞ്ച്' ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവ്. പൂനെ ജില്ലാ കോടതി രജിസ്ട്രാറാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. വനിതാ അഭിഭാഷകർ തലമുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു എന്നാണ് വിവാദ ഉത്തരവിൽ പറയുന്നത്. ‌‌‌കോടതിക്ക് പുറത്ത് ഒട്ടിച്ച നോട്ടീസ് വ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും വഴിതുറന്നു.

'തുറന്ന കോടതിയിൽ വനിതാ അഭിഭാഷകർ തലമുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നത് ആവർത്തിച്ച് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിനാൽ, അത്തരം പ്രവൃത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ വനിതാ അഭിഭാഷകരെ അറിയിക്കുന്നു'- എന്നാൽ ഉത്തരവ് അറിയിച്ചുള്ള നോട്ടീസിൽ പറയുന്നത്.

ഒക്ടോബർ 20നാണ് രജിസ്ട്രാർ വിവാദ നോട്ടീസ് പുറത്തിറക്കിയത്. വിവാദ നോട്ടീസ് പങ്കുവച്ച് അഭിഭാഷകരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ രം​ഗത്തെത്തി. "അയ്യോ ഇത് നോക്കൂ! വനിതാ അഭിഭാഷകർ ആരുടെ ശ്രദ്ധയാണ് തിരിക്കുന്നത്... എന്തുകൊണ്ട്!"- എന്നാണ് നോട്ടീസ് പങ്കുവച്ച് മുതിർന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിര ജയ്സിങ്ങിന്റെ ട്വീറ്റ്.

"പുരുഷ അഭിഭാഷകർ തുറന്ന കോടതിയിൽ വനിതാ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ വനിതാ അഭിഭാഷകർ മുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു"- എന്നാണ് ലൈവ് ലോ മാധ്യമപ്രവർത്തക നുപുർ തപ്‌ലിയാലിന്റെ ട്വീറ്റ്.

അതേസമയം, സംഭവത്തിൽ സോഷ്യൽ മീഡിയയിലുൾപ്പെടെ വൻ വിമർശനവും പ്രതിഷേധവും ഉയർന്നതിനെ തുടർന്ന് നോട്ടീസ് പിന്നീട് പിൻവലിച്ചു. കോടതി മുറിയുടെ ഭംഗി നിലനിർത്തൽ മാത്രമാണ് നോട്ടീസ് ഉദ്ദേശിച്ചതെന്നും ആരുടേയും വികാരം വ്രണപ്പെടുത്താൻ അല്ലെന്നുമാണ് കോടതി വൃത്തങ്ങളുടെ വാദം.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News