ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഉറി ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാകിസ്താൻ നീക്കം; പരാജയപ്പെടുത്തി സൈന്യം
സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുള്ള ബഹുമതി ചൊവ്വാഴ്ച സമ്മാനിച്ചു
ന്യുഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഉറി ജലവൈദ്യുതി നിലയം ആക്രമിക്കാനുള്ള പാകിസ്താൻ നീക്കം പരാജയപ്പെടുത്തിയെന്ന് സൈന്യം. സിഐഎസ്എഫ് പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുള്ള ഡയറക്ടർ ജനറലിന്റെ ബഹുമതി സമ്മാനിക്കുന്ന വേളയിലാണ് സിഐഎസ്എഫ് പാകിസ്താൻ ആക്രമണം പരാജയപ്പെടുത്തിയതിനെ കുറിച്ച് വ്യക്തമാക്കിയത്. പാകിസ്താൻ ആക്രമണത്തെ തകർത്ത 19 ജവാൻമാർക്കാണ് ചൊവ്വാഴ്ച ബഹുമതി സമ്മാനിച്ചത്.
പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെ ഭീകരസൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിനു മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി എന്നും സിഐഎസ്എഫ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു.