പാർലമെന്റ് ശൈത്യകാല സമ്മേളനം നാളെ മുതൽ 19 വരെ; വോട്ടുകൊള്ളയും എസ്‌ഐആറും ഉയർത്താൻ പ്രതിപക്ഷം
പത്ത് വർഷത്തിനിടെ ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് നടക്കാൻ പോകുന്നത്
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് ചേരും. സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്ക് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിലാണ് യോഗം.
വിവിധ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഡിസംബർ ഒന്നു മുതൽ 19 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. കേവലം 15 ദിവസം മാത്രമാണ് സമ്മേളനം ചേരുക. ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന് ഒളിച്ചോടാനാണ് രണ്ടാഴ്‌ച മാത്രമായി സമ്മേളനം ചുരുക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
വൈകുന്നേരം നാല് മണിക്ക് ലോക്‌സഭയുടെയും രാജ്യസഭയുടെയും ബിസിനസ് അഡ്വൈസറി കൗൺസിൽ യോഗങ്ങളും നടക്കും. പത്തു വർഷത്തിനിടെ ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് നടക്കാൻ പോകുന്നത്.
ആണവോർജ ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ, ദേശീയപാത ബിൽ അടക്കം നിരവധി ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം എസ്ഐആർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വോട്ട് കൊള്ള ആരോപണങ്ങൾ അടക്കം പ്രതിപക്ഷം ഉയർത്തി ഇരു സഭകളും പ്രക്ഷുബ്ധമാക്കും.
സമ്മേളന കാലയളവിൽ പ്രതിപക്ഷം സ്വീകരിക്കേണ്ട നിലപാടുകൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ ചേമ്പറിൽ നാളെ യോഗം ചേരും.