Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
യോഗി ആദിത്യനാഥ് | Photo: PTI
ഉത്തർപ്രദേശ്: ഇന്ത്യയിൽ സനാതന ധർമത്തിന് ഏറ്റവും വലിയ പ്രഹരമേൽപ്പിച്ചത് രാഷ്രീയ ഇസ്‌ലാമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. സനാതന ധർമത്തിന് ഏറ്റവും വലിയ തിരിച്ചടി നൽകിയതിൽ ബ്രിട്ടീഷ്, ഫ്രഞ്ച് കൊളോണിയലിസം ചരിത്രത്തിൽ പലപ്പോഴും ഉയർത്തിക്കാട്ടപ്പെടാറുണ്ടെങ്കിലും 'രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ച്' പരാമർശമില്ലെന്ന് ആർഎസ്‌എസ് ശതാബ്ദി ആഘോഷ വേദിയായ ഗോരഖ്പൂരിൽ നടന്ന പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുന്നവർ വിവിധ വേഷങ്ങളിൽ തുടരുകയാണെന്നും അദേഹം ആരോപിച്ചു.
'നമ്മുടെ പൂർവ്വികർ ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും എതിരെ മാത്രമല്ല, രാഷ്ട്രീയ ഇസ്‌ലാമിനെതിരെയും പോരാടിയിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് കൊളോണിയലിസത്തെക്കുറിച്ചും ഫ്രഞ്ച് കൊളോണിയലിസത്തെക്കുറിച്ചും സംസാരിക്കുന്നവർ വിശ്വാസത്തെ ദുർബലപ്പെടുത്തിയ രാഷ്ട്രീയ ഇസ്‌ലാമിനെക്കുറിച്ച് എവിടെയും സംസാരിക്കുന്നില്ല.' ആദിത്യനാഥ് പറഞ്ഞു.
ഛത്രപതി ശിവാജി, ഗുരു ഗോവിന്ദ് സിംഗ്, മഹാറാണ പ്രതാപ്, മഹാറാണ സംഗ തുടങ്ങിയവർ രാഷ്ട്രീയ ഇസ്‌ലാമിനെതിരെ പോരാട്ടങ്ങൾ നടത്തിയവരാണെന്നും ആദിത്യനാഥ് പറഞ്ഞു. പൂർവ്വികർ രാഷ്ട്രീയ ഇസ്‌ലാമിനെതിരെ വലിയ പോരാട്ടങ്ങൾ നടത്തിയിട്ടും ചരിത്രത്തിന്റെ ഈ വശം വലിയതോതിൽ അവഗണിക്കപ്പെടുന്നതായും ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ ആർഎസ്എസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ 100 വർഷത്തെ യാത്രയിൽ അസാധ്യമായത് സാധ്യമായി എന്നും ആദിത്യനാഥ് പറഞ്ഞു.