'ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ യുവാക്കൾക്കും ജെൻ സികൾക്കും കഴിയും': രാഹുൽ ഗാന്ധി
സത്യം, അഹിംസ എന്നീ മാര്‍ഗങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Photo| Facebook
ഡൽഹി: ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ യുവാക്കൾക്കും ജെൻ സികൾക്കും കഴിയുമെന്ന് രാഹുൽ ഗാന്ധി. സത്യം, അഹിംസ എന്നീ മാര്‍ഗങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ വ്യവസ്ഥക്ക് കൃത്യമായി പ്രവർത്തിക്കാനാവുന്നില്ല . ഇത് കൃത്യമായി ജനങ്ങളിൽ എത്തിക്കുകയാണ് . ഹരിയാന സര്‍ക്കാരിന് നിയമപരമായി തുടരാൻ അവകാശമില്ല. മഹാരാഷ്ട്രയിലും സമാന അവസ്ഥയാണ്. നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധികാരത്തിൽ ഉള്ളത് നിയമപരമായല്ല. തെരഞ്ഞെടുപ്പിന്‍റെ അടിത്തറയാണ് വോട്ടർ പട്ടിക.വോട്ടർ പട്ടിക കിട്ടുന്നത് അവസാന നിമിഷമാണ്. സുപ്രിം കോടതി ഇതെല്ലാം കാണുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ലെന്ന് കമ്മിഷന്‍ ചോദിച്ചു. ഹരിയാന വോട്ടര്‍ പട്ടികയ്ക്കെതിരെ വോട്ടെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പരാതിപ്പെട്ടില്ല. ബിഹാറിലും എസ്ഐഐറിന് ശേഷം കരട് വോട്ടർ പട്ടികയ്ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയില്ല എന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ സംഭവിച്ചത് ബിഹാറിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരവധി തവണ അപേക്ഷ നൽകിയിട്ടും വോട്ടർപട്ടികയിൽ പേര് വരാത്ത ബിഹാർ നിന്നുള്ള ആളുകളെ രാഹുൽ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നു. തങ്ങളുടെ ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇത്തരത്തിൽ വോട്ട് നഷ്ടമായിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ എത്തിയവർ പറഞ്ഞു.