'സഹതാപം പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ വേല'; സുരക്ഷാവീഴ്ചയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാകേഷ് ടിക്കായത്ത്

ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രസംഗിക്കാനുള്ള ലജ്ജ കൊണ്ടാണ് പ്രധാനമന്ത്രി പഞ്ചാബ് വിട്ടത് എന്ന് രാകേഷ് ടിക്കായത്ത്

Update: 2022-01-06 10:20 GMT
Advertising

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സഹതാപം പിടിച്ചു പറ്റാനുള്ള വില കുറഞ്ഞ മാർഗങ്ങളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത് എന്ന്  ടിക്കായത്ത് പറഞ്ഞു.

"പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായി എന്ന് നമ്മൾ കഴിഞ്ഞ ദിവസം മുതൽ കേൾക്കുന്നു. ആളുകളുടെ സഹതാപം പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ മാർഗങ്ങളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്"- ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ യെയോട് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രസംഗിക്കാനുള്ള ലജ്ജ കൊണ്ടാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ പഞ്ചാബ് വിട്ടത്  എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയാണ് പഞ്ചാബിൽ സംഭവിച്ചത് എന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലിയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്.

സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News