ഇൻഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ഐസിയുവിലായിരുന്ന രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു; അന്വേഷണത്തിന് ഉത്തരവ്

ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പിടിഐയോട് സംസാരിച്ചപ്പോൾ സംഭവം സ്ഥിരീകരിച്ചു

Update: 2025-09-03 03:29 GMT
Editor : Jaisy Thomas | By : Web Desk

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിൽ രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത്റാവു ചികിത്സാലയ (എം‌വൈ‌എച്ച്) യിലാണ് സംഭവം. ഇതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പിടിഐയോട് സംസാരിച്ചപ്പോൾ സംഭവം സ്ഥിരീകരിച്ചു."കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഒരു കുഞ്ഞിന്‍റെ വിരലുകൾ എലികൾ കടിച്ചു, മറ്റൊരു കുഞ്ഞിന് തലയിലും തോളിലും കടിയേറ്റു," അദ്ദേഹം പറഞ്ഞു. അതിനിടെ ഖാർഗോൺ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങളിൽ ഒന്നിനെ വൈദ്യസഹായത്തിനായി എം‌വൈ‌എച്ച് യിലേക്ക് അയച്ചു. സംഭവങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Advertising
Advertising

ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന്, എം‌വൈ‌എച്ച് ജീവനക്കാർക്ക് 24 മണിക്കൂർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി ജനാലകളിൽ ശക്തമായ ഇരുമ്പ് വലകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങൾ എലികളെ ആകർഷിക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള ഭക്ഷണം വാർഡുകളിലേക്ക് കൊണ്ടുവരരുതെന്ന് അറ്റൻഡന്‍റുമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കോൺഗ്രസ് എംഎൽഎയും മധ്യപ്രദേശ് പ്രതിപക്ഷ നേതാവുമായ ഉമാങ് സിംഗർ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന്റെ (എൻഐസിയു) വീഡിയോ പങ്കുവെക്കുകയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വിമർശിക്കുകയും ചെയ്തു.എൻഐസിയുവിൽ ചുറ്റിത്തിരിയുന്ന ഒരു എലി, ഒരു കിടക്കയിൽ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞു നീങ്ങുന്നതും വയറുകളിലൂടെയും മറ്റ് ഉപകരണങ്ങളിലൂടെയും ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണാം.

സംഭവത്തെ വംശഹത്യയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "സർക്കാർ, നവജാതശിശുക്കളോട് കരുണ കാണിക്കണമേ...! ഇൻഡോറിലെ ആശുപത്രിയുടെ അവസ്ഥ നോക്കൂ - എൻഐസിയുവിലെ നിരപരാധികളായ നവജാതശിശുക്കളെ എലികൾ കടിച്ചുകീറുന്നു, അഞ്ച് വർഷമായി ബിജെപി സർക്കാരിന് കീട നിയന്ത്രണം നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് വെറും അവഗണനയല്ല, വംശഹത്യയാണ്. ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ആശുപത്രികൾ നിർമ്മിച്ചിരിക്കുന്നത്, പക്ഷേ ബിജെപി അവയെ മരണത്തിന്‍റെ ഗുഹയാക്കി മാറ്റി. ഡോക്ടർമാരും സംവിധാനവും കള്ളം പറഞ്ഞുകൊണ്ടിരുന്നു, എലികൾ കുട്ടികളുടെ രക്തം കുടിച്ചുകൊണ്ടിരുന്നു'' അദ്ദേഹം എക്സിൽ കുറിച്ചു.

സർക്കാർ കുറ്റകരമായ പരാജയമാണെന്ന് സിംഗർ ആരോപിച്ചു. ഇത് ബിജെപിയുടെ ആരോഗ്യകരമായ മധ്യപ്രദേശ് എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട്, സംസ്ഥാന കോൺഗ്രസ് വക്താവ് നീലഭ് ശുക്ലയും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. " രണ്ട് നവജാത ശിശുക്കളെ എലികൾ കടിച്ചുകീറിയ സംഭവം വെറും ഭരണപരമായ അനാസ്ഥയല്ല, മറിച്ച് മനുഷ്യ സംവേദനക്ഷമതയെ പിടിച്ചുലയ്ക്കുന്ന ഒരു ഭയാനകമായ സംഭവമാണ്," ശുക്ല പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News