ബജറ്റിലെ അവഗണന; ദക്ഷിണേന്ത്യ പ്രത്യേക രാജ്യമാക്കണമെന്ന് കോണ്‍ഗ്രസ് എം.പി,വിവാദം

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം

Update: 2024-02-02 05:50 GMT

ഡി.കെ സുരേഷ്

ബെംഗളൂരു: കേന്ദ്ര ബജറ്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക എം.പിയുമായ ഡി.കെ സുരേഷ്. കേന്ദ്രത്തിൽ നിന്ന് കർണാടകയ്ക്ക് വേണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം. ബജറ്റില്‍ ദക്ഷിണേന്ത്യയോട് അനീതി കാട്ടിയെന്നും സുരേഷ് പറഞ്ഞു. "ദക്ഷിണേന്ത്യയിൽ എത്തേണ്ടിയിരുന്ന ഫണ്ടുകൾ വകമാറ്റി ഉത്തരേന്ത്യയിലേക്ക് വിതരണം ചെയ്യുന്നു." അദ്ദേഹം ആരോപിച്ചു. കേന്ദ്രം ഉത്തരേന്ത്യയെ മാത്രമാണ് പരിഗണിക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് പ്രത്യേക രാജ്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ''ഇടക്കാല ബജറ്റെന്ന പേര് മാത്രമേയുള്ളൂ.ധനമന്ത്രി അവതരിപ്പിച്ചത് സമ്പൂര്‍ണ ഇലക്ഷന്‍ ബജറ്റാണ്. ചില പദ്ധതികള്‍ക്ക് സംസ്കൃതത്തിലും ഹിന്ദിയിലും പേരുകള്‍ നല്‍കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജിഎസ്ടിയുടെയും പ്രത്യക്ഷ നികുതിയുടെയും ശരിയായ വിഹിതം കേന്ദ്രം കൃത്യമായി നൽകുന്നില്ല.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത അനീതി നേരിടുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. ഇത് തിരുത്തിയില്ലെങ്കിൽ, എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ട് ശബ്ദമുയർത്തേണ്ടിവരും'' സുരേഷ് കുമാര്‍ പറഞ്ഞു.

Advertising
Advertising

സുരേഷിന്‍റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിക്ക് വിഭജിച്ച് ഭരിക്കുന്ന ചരിത്രമുണ്ടെന്നും അവരുടെ എം.പി ഡി.കെ സുരേഷ് ഇപ്പോൾ വടക്കും തെക്കും വിഭജിക്കണമെന്ന് ആഗ്രഹിക്കുന്ന തന്ത്രം വീണ്ടും കളിക്കുന്നുവെന്നും ബി.ജെ.പി എം.പി തേജസ്വി സൂര്യ പറഞ്ഞു. "ഒരു വശത്ത്, അവരുടെ നേതാവ് രാഹുൽ ഗാന്ധി തൻ്റെ 'ജോഡോ' യാത്രകളിലൂടെ രാജ്യത്തെ 'ഒരുമിപ്പിക്കാൻ' ശ്രമിക്കുകയാണ്.മറുവശത്ത്, രാഷ്ട്രത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു എംപി നമുക്കുണ്ട്. വിഭജിച്ച് ഭരിക്കുക എന്ന കോൺഗ്രസിൻ്റെ ആശയം ബ്രിട്ടീഷുകാരെക്കാള്‍ വളരെ മോശമാണ്'' തേജസ്വി എക്സില്‍ കുറിച്ചു. "ഇത് സംഭവിക്കാൻ കന്നഡക്കാർ ഒരിക്കലും അനുവദിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുകയും കോണ്‍ഗ്രസ് മുക്തഭാരതം ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

''കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ കർണാടക കോൺഗ്രസ് നേതാവും എംപിയുമായ ഡികെ സുരേഷ് ഭാരത് ടോഡോയെക്കുറിച്ച് സംസാരിക്കുന്നു.കോൺഗ്രസ് പാർട്ടിയുടെ ഭിന്നിപ്പിച്ച് ഭരിക്കുക നയത്തിൻ്റെ ഫലമായി രാജ്യം ഇതിനകം ഒരിക്കൽ വിഭജനം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ അവർ വീണ്ടും ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു'' കര്‍ണാടക ബി.ജെ.പി നേതാവ് ആര്‍.അശോക പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു പാർലമെൻ്റേറിയൻ ഇങ്ങനെ സംസാരിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ഭിന്നിപ്പിൻ്റെ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ തൻ്റെ സഹോദരനായ ഡി.കെ സുരേഷ് ജനങ്ങളുടെ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ വ്യക്തമാക്കി. "ഞാൻ അഖണ്ഡ ഭാരതത്തിനോടൊപ്പമാണ്. ജനങ്ങളുടെ അഭിപ്രായം മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അവഗണിക്കപ്പെടുന്നതുകൊണ്ടാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നത്.രാജ്യം ഒന്നാണ്. ജനങ്ങളോട് അനീതി കാണിക്കുന്നതിനാൽ അദ്ദേഹം അങ്ങനെ പറഞ്ഞു. ഇന്ത്യ ഒന്നായിരിക്കണം, ഒന്നാകണം. നമ്മളെല്ലാം ഒന്നാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ നമ്മൾ ഒന്നാണ്. ഓരോ ഗ്രാമത്തിനും നീതി ലഭിക്കണം.'' ശിവകുമാര്‍ പറഞ്ഞു.

 പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി ഡി.കെ സുരേഷ് രംഗത്തെത്തി. "അഭിമാനിയായ ഒരു ഇന്ത്യക്കാരനും അഭിമാനിയായ ഒരു കന്നഡക്കാരനും! ദക്ഷിണേന്ത്യയും പ്രത്യേകിച്ച് കർണാടകവും ഫണ്ട് വിതരണത്തിലെ അനീതിയുടെ ക്രൂരതയെ അഭിമുഖീകരിച്ചു.ജിഎസ്ടി സംഭാവന ചെയ്യുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമായിട്ടും, കർണാടക, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രം തീർത്തും അനീതി കാണിക്കുമ്പോൾ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ 51 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.ഇത് അനീതിയല്ലെങ്കിൽ പിന്നെ എന്താണ്?" അദ്ദേഹം ചോദിച്ചു.“ഞങ്ങൾ ഈ മണ്ണിൻ്റെ മക്കളാണ്, ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമാണ്.വികസന പ്രവർത്തനങ്ങൾക്കും വരൾച്ച ദുരിതാശ്വാസത്തിനുമായി ആവർത്തിച്ചുള്ള അഭ്യർഥനകൾക്ക് ശേഷവും കേന്ദ്രം ഞങ്ങളുടെ നേരെ തല തിരിക്കുകയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News