പ്രവാചകനിന്ദ: നുപൂര്‍ ശര്‍മയുടെ അറസ്റ്റ് തടഞ്ഞു

ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു

Update: 2022-07-19 10:29 GMT
Advertising

ഡല്‍ഹി: പ്രവാചക നിന്ദയിൽ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ അറസ്റ്റ് തടഞ്ഞു. സുപ്രിംകോടതി ഹരജി പരിഗണിക്കുന്ന ആഗസ്ത് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു.

ജീവന് ഭീഷണിയുണ്ടെന്ന് നുപൂർ ശർമ സുപ്രിംകോടതിയിൽ പറഞ്ഞു. എല്ലാ കേസുകളും ഒറ്റ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ ആവശ്യപ്പെട്ടു.

ഒന്‍പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂർ ശർമ ഹരജിയിൽ വ്യക്തമാക്കി.

നേരത്തെ സുപ്രിംകോടതി നുപൂര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടർന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമയാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

''നുപൂര്‍ ശര്‍മയുടെ പ്രസ്താവനയെ തുടർന്നുണ്ടായ സംവാദം ഞങ്ങൾ കാണുകയായിരുന്നു. അവർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവൻ അവർ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവർ മാത്രമാണ് ഉത്തരവാദി'' - ജസ്റ്റിസ് സൂര്യകാന്തും ജെ.ബെ പാർദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

ഒരു ടെലിവിഷൻ ചർച്ചയിൽ നുപൂർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശമാണ് കേസുകള്‍ക്ക് അടിസ്ഥാനം. രാജ്യത്തിനകത്തും പുറത്തും അതിനെതിരെ പ്രതിഷേധമുയർന്നു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂർ ശർമയെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News