ആന്ധ്രയില്‍ രണ്ട് ലോറികളില്‍ നിന്നായി 8 കോടിയുടെ വിദേശ സിഗരറ്റുകള്‍ പിടികൂടി

പാരീസ് എന്ന വിദേശ ബ്രാന്‍ഡില്‍ പെട്ട സിഗരറ്റാണ് രണ്ടു ലോറികളില്‍ നിന്നായി പിടിച്ചെടുത്തത്

Update: 2022-08-31 02:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 8 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ തിങ്കളാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പാരീസ് എന്ന വിദേശ ബ്രാന്‍ഡില്‍ പെട്ട സിഗരറ്റാണ് രണ്ടു ലോറികളില്‍ നിന്നായി പിടിച്ചെടുത്തത്.

കള്ളക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയവാഡ-വിശാഖപട്ടണം ദേശീയ പാതയിൽ (NH-16) കേസർപള്ളിയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി തടഞ്ഞപ്പോഴാണ് കോടിക്കണക്കിന് വില വരുന്ന സിഗരറ്റുകള്‍ കണ്ടെത്തിയത്. ഹൈദരാബാദ് റോഡില്‍ ബിഹാര്‍ രജിസ്ട്രേഷനിലുള്ള ലോറി തടഞ്ഞപ്പോഴാണ് രണ്ടാമത്തെ ലോറിയും കണ്ടെത്തിയത്. വാഹനങ്ങൾ പരിശോധിച്ചപ്പോൾ, കടത്തിയ സാധനങ്ങൾ അടങ്ങിയ 134 പാക്ക്ഡ് ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്‌ഡിപിഇ) ചാക്കുകൾ കണ്ടെത്തി. 804 കാർട്ടണുകളിലായി പാക്ക് ചെയ്ത 80,40,000 പാരീസ് ബ്രാൻഡ് സിഗരറ്റുകളാണ് ലോറികളിലുണ്ടായിരുന്നത്.


ബുക്കിംഗ് ഏജന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് പാറ്റ്നയില്‍ നിന്നും വിജയവാഡയിലേക്ക് പോയതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പായ്ക്കറ്റുകളില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കസ്റ്റംസ് തീരുവ ഒഴിവാക്കി വൻ ലാഭമുണ്ടാക്കുന്നതിനാൽ വിദേശ സിഗരറ്റുകൾ കടത്തുന്നത് കരിഞ്ചന്തക്കാർക്ക് ലാഭകരമായ ഒരു ബിസിനസാണ്. 2003 ലെ പുകയില ഉൽപന്ന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ ഈ സിഗരറ്റുകളില്‍ ഉണ്ടായിരുന്നില്ല. സിഗരറ്റ് പാക്കറ്റുകളില്‍ നിര്‍മാതാക്കളുടെ വിലാസമോ സംഭരണത്തിന്‍റെയോ ഇറക്കുമതിയുടെയോ ബില്ലുകളുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News