ശ്രീനഗറിൽ ഡ്രോൺ കാമറയ്ക്ക് വിലക്ക്

ഡ്രോൺ കാമറകൾ കൈവശമുള്ളവർ പൊലീസിനെ ഏൽപ്പിക്കണമെന്ന് ശ്രീനഗർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു

Update: 2021-07-04 13:07 GMT
Editor : Shaheer | By : Web Desk
Advertising

ഡ്രോൺ കാമറകൾക്ക് വിലക്കേർപ്പെടുത്തി ശ്രീനഗർ ജില്ലാ ഭരണകൂടം. ജമ്മു വ്യോമസേനാ താവളത്തിനുനേരെ ഡ്രോൺ ആക്രമണമുണ്ടായതിനു പിറകെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

ഡ്രോൺ കാമറകൾ കൈവശമുള്ളവർ പൊലീസിനെ ഏൽപ്പിക്കണമെന്ന് ശ്രീനഗർ ഭരണകൂടം പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടു. കൃത്യമായ രേഖകൾ സഹിതം പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ ഏൽപിക്കാനാണ് നിർദേശം. മാപ്പിങ്, സർവേ, കാർഷിക-പരിസ്ഥിതി സംരക്ഷണ നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ ആവശ്യങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളും ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. ഇനിമുതൽ ഇത്തരം ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുമ്പോൾ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളുണ്ടാകുമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ പൊലീസിന് കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ രജോരി, കത്വ ജില്ലാ ഭരണകൂടങ്ങളും ഡ്രോൺ നിരോധിച്ചിരുന്നു.

ജൂൺ 21നാണ് ജമ്മു വ്യോമകേന്ദ്രത്തിലേക്ക് സ്‌ഫോടകവസ്തുക്കളടങ്ങിയ രണ്ട് ഡ്രോണുകൾ തകർന്നുവീണത്. രാജ്യത്ത് ഇതാദ്യമായാണ് ഡ്രോൺ ആക്രമണ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിറകെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News