ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ കല്ലേറ്

എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ

Update: 2023-01-24 19:37 GMT
Advertising

ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ കല്ലേറ്. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വൈദ്യുതി വിച്ഛേദിച്ചതിനാൽ ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലുമായിരുന്നു വിദ്യാർഥികൾ ഡോക്യുമെന്ററി കണ്ടത്. വിദ്യാർഥി യൂണിയൻ ഓഫീസിലെ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേതിച്ചതിനാൽ വലിയ സ്‌ക്രീനിൽ പ്രദർശനം നടക്കാതെ പോകുകയായിരുന്നു. തുടർന്നാണ് പ്രദർശനം ലാപ്‌ടോപ്പിലും മൊബൈലിലും ആക്കിയത്.

ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

'2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എൻ.യു.എസ്.യുവിൻറെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്‌സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർഥികൾ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും'- എന്നാണ് രജിസ്ട്രാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News