എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെടുത്താൻ കർമപദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്

യാത്രക്കാരുടെയും കോൾ സെന്ററിന്റെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കും

Update: 2021-12-06 09:21 GMT
Editor : Lissy P | By : Web Desk
Advertising

എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന പരാതികളും പോരായ്മകളും പരിഹരിക്കാൻ കർമ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പ് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യയുടെ ഓഹരികൾ സ്വന്തമാക്കിയത്. നിരന്തരം പരാതികളുയർന്നിരുന്ന എയർഇന്ത്യയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഗ്രൂപ്പ് 100 ദിന കർമ പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാരുടെയും കോൾ സെന്ററിന്റെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കും. ആദ്യ 100 ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തിൽ പുരോഗതി പ്രതീക്ഷിക്കാം. സമയക്രമം പാലിക്കൽ, യാത്രക്കാരുടെ പരാതികൾ ഇവയെല്ലാം എല്ലാ മാസവും റിപ്പോർട്ട് ചെയ്യും. ഈ സമയത്ത് ഇവയിലുണ്ടാകുന്ന പുരോഗതി എല്ലാവർക്കും കാണാനാകുമെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. എയർ ഇന്ത്യയുടെ ഓഹരി വാങ്ങുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാറുമായി പ്രവർത്തിക്കുകയാണിപ്പോൾ. ഇടപാടുകൾ പൂർത്തിയാകും വരെ ഏതെങ്കിലും ഊഹാപോഹങ്ങളിൽ അഭിപ്രായം പറയാൻ താൽപര്യപെടുന്നില്ലെന്നും അവർ അറിയിച്ചു.

ടലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ സ്വന്തമാക്കിയത്. എയർ ഇന്ത്യക്ക് പുറമെ ചെലവ് കുറഞ്ഞ സർവീസായ എയർ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണഅട് ഹാൻഡലിങ് വിഭാഗമായ എയർ ഇന്ത്യടസാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. ജനുവരി മൂന്നാം വാരത്തോടെ എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒക്ടോബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം യാത്രക്കാരുടെ പരാതികളിൽ എയർ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News