തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിൽ
തൊഴിലാളികളെ ജീവനോടെ രക്ഷിക്കാൻ സാധിക്കുമോ എന്നതിൽ ദൗത്യസംഘം ഉറപ്പുനൽകുന്നില്ല
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂളിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിൽ. നിറഞ്ഞുകിടക്കുന്ന ചെളിയാണ് പ്രധാന തടസ്സം.
രക്ഷാപ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ പോലും സാധിച്ചിട്ടില്ല. എന്നാൽ, രക്ഷാപ്രവർത്തനം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് തെലങ്കാന സർക്കാർ.
ചെളിമാറ്റി തിരയാൻ തീരുമാനിച്ചതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ടണൽ ബോറിംഗ് മെഷീൻ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കഷണങ്ങളാക്കി നീക്കം ചെയ്യും.
അതേസമയം, കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാൻ സാധിക്കുമോ എന്നതിൽ ദൗത്യസംഘവും ഉറപ്പുനൽകുന്നില്ല. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി എത്തിയ എട്ടു തൊഴിലാളികളാണ് ദിവസങ്ങളായി ടണലിൽ കുടുങ്ങിക്കിടക്കുന്നത്.