തെലങ്കാന ടണൽ ദുരന്തം; തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്ന് സർക്കാർ
രക്ഷാപ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ പോലും സാധിച്ചിട്ടില്ല
ഹൈദരബാദ്: തെലങ്കാനയിലെ നാഗർ കൂർണിലിലെ ടണൽ തകർന്ന് കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്ന് തെലങ്കാന സർക്കാർ. കഴിഞ്ഞ എട്ടു ദിവസമായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയുന്നത് നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനാണ് ശ്രമം. കരസേന, നാവികസേന, എൻഡിആർഎഫ്, റാറ്റ് മൈനേഴ്സ് അടക്കമുള്ള 500-ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്. ഈ മാസം 22നാണ് ടണൽ തകർന്ന് 8 തൊഴിലാളികൾ കുടുങ്ങിയത്.
രക്ഷാപ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ഇതുവരെ ആശയവിനിമയം നടത്താൻ പോലും സാധിച്ചിട്ടില്ല. നിർമാണപ്രവർത്തനങ്ങൾക്കായി എത്തിയ രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് ദിവസങ്ങളായി ടണലിൽ കുടുങ്ങിക്കിടക്കുന്നത്.