വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളും വാങ്ങി; എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ

പണം മോഷ്ടിച്ച ശേഷം മാതാപിതാക്കൾക്ക് സംശയം തോന്നാതിരിക്കാൻ അലമാരയിൽ വ്യാജ കറൻസി പകരം കൊണ്ടുവെക്കുകയും ചെയ്തു

Update: 2022-05-23 14:36 GMT
Editor : dibin | By : Web Desk
Advertising

ഹൈദരാബാദ്: വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണുകളും വാങ്ങിക്കൂട്ടിയ എട്ടുവയസുകാരനും ഒമ്പതുവയസുകാരനും പിടിയിൽ. 20 ദിവസത്തിനിടെയാണ് ഇരുവരും ഇത്രയധികം പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടിയത്. പണം മോഷ്ടിച്ച ശേഷം മാതാപിതാക്കൾക്ക് സംശയം തോന്നാതിരിക്കാൻ അലമാരയിൽ വ്യാജ കറൻസി പകരം കൊണ്ടുവെക്കുകയും ചെയ്തു.

സഹോദരങ്ങളായ ഇവർ ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം സെന്ററുകൾ സന്ദർശിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ ജീഡിമെറ്റ്ലയിലെ എസ്.ആർ നായിക് നഗറിലാണ് സംഭവം. മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം ശ്രദ്ധിച്ച ദമ്പതികൾ അലമാരയിലെ പണം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടുകളാണെന്നും മോഷ്ടിക്കപ്പെട്ട വിവരവും മനസിലാക്കുന്നത്. ഇതോടെ ദമ്പതികൾ മക്കളെ ചോദ്യം ചെയ്യുകയും സത്യം പുറത്തറിയുകയായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകി. പണം മോഷ്ടിച്ച് കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, കുട്ടികളെ പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാൻ ചിലർ ശ്രമിച്ചിരുന്നെന്നും സഹോദരങ്ങൾക്ക് കള്ളനോട്ടുകൾ എത്തിച്ചു കൊടുത്തതിന് പിന്നിൽ അവരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മോഷണത്തിന് പ്രലോഭിപ്പിച്ചവരെ ഉടൻ കണ്ടുപിടിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News