റിയാദിലെ മിസൈലാക്രമണം: കൊല്ലപ്പെട്ടത് ബംഗ്ലാദേശ് സ്വദേശികൾ
ഇന്ത്യക്കാരന് പരിക്ക് മാത്രമെന്നും ഔദ്യോഗിക സ്ഥിരീകരണം
റിയാദ്: റിയാദിലെ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേർ ബംഗ്ലാദേശ് സ്വദേശികൾ. സൗദി സിവിൽ ഡിഫൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇറക്കിയ പ്രസ്താവന സൗദി സിവിൽ ഡിഫൻസ് തിരുത്തുകയായിരുന്നു. ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികൾ മരിച്ചെന്നാണ് നേരത്തെ സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നത്. ഇന്ത്യക്കാരന് പരിക്ക് മാത്രമാണെന്നാണ് ഒടുവിലുള്ള ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യൻ എംബസിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അൽഖർജിൽ പ്രതിരോധിച്ച മിസൈൽ ഭാഗം വീണാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.
അതിനിടെ, സൗദിയിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമമുണ്ടായി. റിയാദ് അൽ ഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയാണ് ആക്രമണ ശ്രമം. രണ്ട് മിസൈലുകളും ആകാശത്തു തന്നെ പ്രതിരോധിച്ചു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം ഇന്നലെയും സൗദിക്ക് നേരെ ഉണ്ടായിരുന്നു. സൗദിയിലെ അൽജൗഫ് മേഖലയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. അൽജൗഫിന്റെ കിഴക്കുഭാഗത്ത് വെച്ച് ആക്രമണം പ്രതിരോധിച്ചു.