എണ്ണവില 92 ഡോളറിന് മുകളിൽ; അരാംകോയുടെ കരുത്തിൽ വൻ നേട്ടവുമായി സൗദി ഓഹരി വിപണി

ഓഹരി സൂചിക 231 പോയിന്റ് ഉയർന്നു

Update: 2026-03-08 19:08 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആവേശം പകർന്ന് വൻ കുതിപ്പ്. ഞായറാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ പ്രധാന സൂചിക 231 പോയിന്റുകൾ (2.1%) ഉയർന്ന് 11,007 എന്ന നിലയിലെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന ക്ലോസിങ്ങാണിത്. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 92 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് വിപണിയിലെ ഈ ഉണർവിന് പ്രധാന കാരണം. തുടർച്ചയായ അഞ്ചാം ദിവസമാണ് വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സൂചികയിൽ 530 പോയിന്റിന്റെ വർധനവുണ്ടായി. ഏകദേശം 560 കോടി റിയാലിന്റെ ഇടപാടുകളാണ് വിപണിയിൽ ഇന്ന് നടന്നത്.

സൗദി അരാംകോയുടെ ഓഹരികൾ 4 ശതമാനം ഉയർന്ന് 26.94 റിയാലിലെത്തി. ഇത് കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. അരാംകോയ്ക്ക് പുറമെ സാബിക്, അൽ റാജി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. കയാൻ, യാൻസാബ് തുടങ്ങിയ പെട്രോകെമിക്കൽ കമ്പനികളുടെ ഓഹരി വിലയും 10 ശതമാനത്തോളം വർധിച്ചു. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തെക്കുറിച്ചുള്ള ആശങ്കകളും വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും, എണ്ണവിലയിലെ വർധനവ് സൗദി ഓഹരി വിപണിക്ക് കരുത്തായി മാറുകയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News