സൗദിക്ക് നേരെയുള്ള ആക്രമണം; അപലപിച്ച് സ്പെയിനും യുക്രെയിനും
സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ച് നേതാക്കൾ
റിയാദ്: സൗദി അറേബ്യക്കെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് സ്പെയിനും യുക്രെയിനും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ച് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ പിന്തുണ അറിയിച്ചു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും യുക്രെയിൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കിയുമാണ് പിന്തുണയുമായി രംഗത്തെത്തിയത്.
സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഒന്നിനെയും സ്പെയിൻ അംഗീകരിക്കില്ലെന്നും, രാജ്യത്തിൻ്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ സ്പെയിനിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പുനൽകി. സ്വന്തം മണ്ണ് സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുക്രെയ്ൻ പ്രസിഡന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിൽ മേഖലയിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങളെക്കുറിച്ചും അത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.