അഞ്ച് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കൽ ചൊവ്വാഴ്ച വരെ നീട്ടി സൗദി എയർലൈൻസ്
ദുബൈയിലേക്കുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്.
റിയാദ്: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും വ്യോമാതിർത്തി അടച്ചതും പരിഗണിച്ച് അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. ബഹ്റൈൻ , കുവൈത്ത്, അബൂദബി, ദോഹ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 10 ചൊവ്വാഴ്ച രാത്രി 11:59 വരെ നിലവിൽ നിർത്തിവെച്ചത്. എന്നാൽ ദുബൈയിലേക്കുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, മോസ്‌കോ, പെഷാവർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മാർച്ച് 15 ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ തീരുമാനമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻ നിർദേശിച്ചു. അതിഥികളുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.