കേന്ദ്രസഹമന്ത്രി അജയ് മിശ്രയും മകനും ഗുണ്ടകൾ; നീതി ലഭിക്കും വരെ സമരം: രാകേഷ് ടികായത്ത്

പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് രാകേഷ് ടികായത്ത് മീഡിയവണിനോട് പറഞ്ഞു

Update: 2021-10-04 10:31 GMT
Advertising

ലഖിംപൂർ ഖേരിയിലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. നീതി ലഭിക്കും വരെ സമരം തുടരും. കേന്ദ്രസഹമന്ത്രി അജയ് മിശ്രയും മകനും ഗുണ്ടകളാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു. 

അതേസമയം, നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ  അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി-ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ. പരിക്കേറ്റവർക്ക് 10 ലക്ഷം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ പാഞ്ഞുകയറിയതിനെ തുടർന്ന് നാലു കർഷകരടക്കം ഒമ്പതുപേർ മരിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും 14 പേർക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കർഷകർ പറഞ്ഞു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News