'മുസ്‌ലിംകളുടെ വീട് പൊളിക്കൽ കൂട്ടശിക്ഷ': ഇന്ത്യൻ സർക്കാറിന് കത്തയച്ച് യു.എൻ

കൃത്യമായ നടപടിക്രമങ്ങളില്ലാതെയും കുറ്റം തെളിയിക്കാതെയുമാണ് പൊളിക്കൽ നടത്തിയതെന്ന്‌ യുഎൻ

Update: 2022-06-18 16:31 GMT
Advertising

ന്യൂഡൽഹി: മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പേരിൽ മുസ്‌ലിംകളുടെ വീടുകൾ തകർത്തതിനെ വിമർശിച്ച് ഇന്ത്യൻ സർക്കാറിന് യു.എൻ കത്തയച്ചു. പാർപ്പിടം, ന്യൂനപക്ഷ വിഷയം, മതസ്വാതന്ത്ര്യം എന്നിവക്കായുള്ള യുനൈറ്റഡ് നാഷൻ ഉദ്യോഗസ്ഥർ (United Nations Special Rapporteurs – for Housing, Minority Issues and Freedom of Religion ) സർക്കാറിന് കത്തയച്ച വിവരം 'ദ വയറാ'ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ഖാർഗോൺ, ഗുജറാത്തിലെ ആനന്ദ്, ഡൽഹി ജഹാംഗീർപുരി എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇടയിൽ നടന്ന സംഘർഷത്തെ തുടർന്ന് മുസ്‌ലിംകളുടെ വീടും കെട്ടിടങ്ങളും തകർത്ത് ശിക്ഷിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ നടപടിക്കെതിരെയാണ് യു.എൻ വിമർശനം.

ജൂൺ ഒമ്പതിന് അയച്ച കത്തിൽ കഴിഞ്ഞ ആഴ്ച നടന്ന ഉത്തർപ്രദേശിലെ അലഹബാദിലെയോ സഹാറൻപൂരിലെയോ തകർക്കലുകളെ കുറിച്ച് പരാമർശമില്ല. എന്നാൽ ഇവയും ഇതേ തരത്തിൽ അസ്വസ്തകരമായ നടപടിയാണെന്ന് പാർപ്പിടത്തിനുള്ള അവകാശത്തിനായുള്ള യു.എൻ ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ രാജഗോപാൽ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. മുസ്‌ലിംകൾക്കെതിരെയുള്ള കൂട്ടശിക്ഷയായാണ് തകർക്കെലെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നതെന്നും ഇതിന് തെളിവായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെയും സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസഥരുടെയും പ്രസ്താവനകളും ഉദ്ധരിച്ചിട്ടുണ്ടെന്നും ദി വയർ റിപ്പോർട്ടിൽ പറഞ്ഞു.

കൃത്യമായ നടപടിക്രമങ്ങളില്ലാതെയും കുറ്റം തെളിയിക്കാതെയുമാണ് പൊളിക്കൽ നടത്തിയതെന്നും യുഎൻ കത്തിൽ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്നും നടപടിക്ക് മുമ്പ് സമുദായവുമായി വേണ്ട അന്വേഷണങ്ങൾ നടത്തിയോയെന്നും യു.എൻ ചോദിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങൾ ബാധിച്ച സമുദായവുമായി മുൻകൂർ ആശയവിനിമയം നടത്തിയോയെന്നും കത്തിൽ ചോദിച്ചു. 60 ദിവസത്തിനകം പ്രതികരിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിനോട് യുഎൻ ആവശ്യപ്പെട്ടിരിക്കുന്നത്.


Full View

United Nations has written to the Indian government criticizing the demolition of Muslim homes.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News