ഗ്യാൻവാപി: ഹരജി നിയമപരമായി നിലനിൽക്കുമോ എന്നതിൽ തീരുമാനം നാളെ

ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന് കോടതി നാളെ വ്യക്തമാക്കും

Update: 2022-05-23 12:45 GMT
Advertising

മഥുര: ഗ്യാൻവാപി കേസിൽ കോടതിയിൽ വാദം പൂർത്തിയായി. വിശ്വവേദിക് സനാതൻ സംഘിന്‍റെ ഹരജി നിയമപരമായി നിലനിൽക്കുമോ എന്നതിൽ നാളെ തീരുമാനമുണ്ടാകും. വരാണസി ജില്ലാ കോടതിയാണ് ഹരജി പരിഗണിച്ചത്.

സുപ്രിംകോടതിയുടെ നിർദേശ പ്രകാരമാണ് ജില്ലാ ജഡ്ജി അജയ്കുമാർ വിശ്വേഷ് കേസുകൾ പരിഗണിച്ചത്. ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പട്ട് വിശ്വവേദിക് സനാതൻ സംഘിലെ അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന് കോടതി നാളെ വ്യക്തമാക്കും.

അതോടൊപ്പം ഗ്യാന്‍വാപിയിലെ സര്‍വേയുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു മാത്രമേ ഹരജിയുടെ നിയമസാധുത പരിഗണിക്കാവൂ എന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. ഹരജിയുടെ നിയമസാധുത പരിശോധിച്ച ശേഷം സർവേയുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചാൽ മതിയെന്ന് പള്ളിക്കമ്മിറ്റി ആവശ്യപ്പെട്ടു നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കോടതിയിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായ തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുപോകുന്നുവെന്ന് കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഹരജിക്കാര്‍ ഉള്‍പ്പെടെ 16 പേരെ മാത്രമാണ് കോടതിയില്‍ പ്രവേശിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കോടതിയില്‍ പ്രവേശിപ്പിച്ചില്ല.

കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ചാണ് സുപ്രിംകോടതി ഹരജികൾ ജില്ലാ ജഡ്ജിക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ജില്ലാ ജഡ്ജിക്ക് കൈമാറിയതായി സർക്കാർ കൌണ്‍സിൽ മഹേന്ദ്ര പ്രസാദ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി തീർപ്പ് കൽപ്പിക്കുന്നത് വരെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കണമെന്നും നിസ്കാരത്തിന് സൌകര്യമൊരുക്കണമെന്നുമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News