'എല്ലാ ദുരന്തങ്ങളും അവസരമാക്കരുത്';കേന്ദ്രത്തിനെതിരെ വരുൺ ഗാന്ധി

സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുൺ ട്വീറ്റ് ചെയ്തു

Update: 2022-02-28 09:59 GMT
Editor : Dibin Gopan | By : Web Desk
Advertising

യുക്രൈയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. ശരിയായ സമയത്ത് തീരുമാനം എടുക്കാത്തതാണ് യുക്രൈനിൽ 15,000 വിദ്യാർഥികൾ കുടുങ്ങാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുൺ ട്വീറ്റ് ചെയ്തു.

'ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ 15,000 ത്തിലധികം വിദ്യാർഥികൾ ഇപ്പോഴും യുദ്ധക്കളത്തിൽ കുടുങ്ങിക്കിടക്കുന്നു. നയതന്ത്രപരമായ നടപടികൾ സ്വീകരിച്ച് അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്' വരുൺ പറഞ്ഞു.

അതേസമയം,റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാംദിവസം പിന്നിടുന്നതിനിടെ നിർണായക സമാധാന ചർച്ചയ്ക്ക് വേദിയാകാൻ അയൽരാജ്യമായ ബെലാറൂസ്. ചർച്ചയ്ക്കായി റഷ്യൻ-യുക്രൈൻ പ്രതിനിധി സംഘങ്ങൾ ബെലാറൂസിൽ എത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കകം ചർച്ച ആരംഭിക്കുമെന്നാണ് വിവരം.

മുന്നിൽ വെടിനിർത്തലും സേനാപിന്മാറ്റവും

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡന്റ് അലെക്സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ ബെലാറൂസിലെത്തിയ റഷ്യൻ സംഘത്തിലുണ്ട്. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയമെന്നാണ് യുക്രൈൻ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിട്ടുള്ളത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്ള്ദാമിർ പുടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്. ഇന്നലെത്തന്നെ ബെലാറൂസിലെത്തിയിട്ടുണ്ട് സംഘം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News