ശമ്പളം എത്രയെന്ന് പറയാതെ ഭർത്താവ്; വിവരാവകാശ നിയമം വഴി അറിഞ്ഞ് ഭാര്യ

ശമ്പളം എത്രയാണെന്ന് പലവട്ടം ചോദിച്ചിട്ടും വെളിപ്പെടുത്താൻ ഭർത്താവ് തയാറാവാതെ വന്നതോടെയാണ് യുവതി ഈ വ്യത്യസ്ത മാർ​ഗം സ്വീകരിച്ചത്.

Update: 2022-10-03 05:27 GMT
Advertising

ലഖ്നൗ: ഉത്തരം പറയാൻ പലരും മടിക്കുന്ന ചോദ്യങ്ങളിലൊന്നാണ് 'എത്രയാണ് ശമ്പളം' എന്നത്. അത്തരം വിവരങ്ങൾ സാധാരണയായി കുടുംബാംഗങ്ങളോട് മാത്രമാണ് നമ്മൾ വെളിപ്പെടുത്തുക. എന്നാൽ ഭാര്യയോട് പോലും ഇക്കാര്യം ഒരാൾ പറഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും. ചിലപ്പോൾ അത് വലിയ തർക്കത്തിലേക്കും വിവാഹമോചനത്തിലേക്കു വരെ നയിച്ചേക്കാവുന്ന വഴക്കിലേക്കും പോവാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെയൊരു ഭാര്യ തികച്ചും വ്യത്യസ്തമായൊരു മാർ​ഗമാണ് സ്വീകരിച്ചത്.

തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താൻ യുവതിയുടെ ഭർത്താവ് തയാറായില്ല. പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല. ഇതോടെ വഴക്കിനൊന്നും പോവാതെ, പൊതു വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നേടാനായി 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമത്തെ ആശ്രയിക്കുകയാണ് ഈ ഭാര്യ ചെയ്തത്.

യുപി ബറേയ്ലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ ശമ്പള വിവരങ്ങളറിയാൻ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്ര വിവരാവകാശ കമ്മീഷൻ വരെ പോയി യുവതി തന്റെ പോരാട്ടത്തിൽ വിജയിച്ചു. ശമ്പളം എത്രയെന്ന് അറിഞ്ഞു.

തുടക്കത്തിൽ, ബറേയ്ലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സി‌.പി‌.ഐ‌.ഒ)ക്കാണ് യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ സമ്മതമില്ലാത്തതിനാൽ വിശദാംശങ്ങൾ നൽകാൻ സി.പി.ഐ.ഒ തയാറായില്ല. അപേക്ഷ നിരസിച്ചു.

തുടർന്ന് യുവതി അപ്പീലിലൂടെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ (എഫ്.ഐ.എ) സഹായം തേടി. എന്നാൽ, എഫ്‌.എ‌.എ സി‌.പി‌.ഐ‌.ഒയുടെ ഉത്തരവ് ശരിവച്ചു. ഇതാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനിൽ രണ്ടാമത്തെ അപ്പീൽ ഫയൽ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത്.

യുവതിയുടെ അപേക്ഷ പരി​ഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടേയും മുൻകാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

രസീത് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകം പൊതു അധികാരിയിൽ ലഭ്യമായ ഭർത്താവിന്റെ അറ്റ നികുതി വരുമാനം/മൊത്ത വരുമാന വിശദാംശങ്ങൾ ഭാര്യക്ക് നൽകാനാണ് സി.ഐ.സി സി.പി.ഐ.ഒയോട് നിർദേശിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News