വൈ.എസ് ശർമിള ഇന്ന് പാർട്ടിയിൽ ചേരും; വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്

ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ച് സഹോദരന് എതിരെ പ്രവർത്തിക്കാൻ ആണ് ശർമിളയെ നിയോഗിക്കുന്നത്

Update: 2024-01-04 01:25 GMT
Advertising

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള വ്യാഴാഴ്ച കോൺഗ്രസിൽ ചേരും. ആന്ധ്രാപ്രദേശിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശർമിളയെ മുൻ നിർത്തി ജഗൻ മോഹനെ നേരിടാനാണ് കോൺഗ്രസ് നീക്കം. എൻഡിഎയിലേക്ക് നരേന്ദ്ര മോദി വിളിച്ചിട്ടും പോകാത്ത ശർമിളയിലൂടെ തെലങ്കാനയിലെ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.

ഹൈക്കമാൻഡുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക വൈഎസ് ശർമിള കോൺഗ്രസിൽ എത്തുന്നത്. പാർട്ടിയെ തന്നെ കോൺഗ്രസിൽ ശർമിള ലയിപ്പിക്കുമ്പോൾ മറ്റ് ഭാരവാഹികൾക്കും അർഹിക്കുന്ന സ്ഥാനം നൽകുമെന്ന് കോൺഗ്രസ് വാക്ക് നൽകിയിട്ടുണ്ട്.

തെലങ്കാനയിൽ ബിആർഎസ് വിട്ടെത്തിയ രേവന്ത് റെഡ്ഡിക്ക് പിസിസി അധ്യക്ഷ സ്ഥാനവും പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും നൽകിയ കോൺഗ്രസിനോട് ഒരു ഘട്ടത്തിലും ശർമിള പിണങ്ങിയില്ല. പകരം ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ച് സ്വന്തം സഹോദരന് എതിരെ പ്രവർത്തിക്കാൻ ആണ് ശർമിളയെ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.

ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശിൽ നടക്കുന്നുണ്ട്. രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിൽ നേടിയ വിജയം ആന്ധ്രാ പ്രദേശിൽ ശർമിളയിലൂടെ ആവർത്തിക്കാം എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.

ജഗൻ മോഹൻ റെഡ്ഡി ജയിലിൽ കിടന്നപ്പോൾ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച ശർമിള ജഗൻ തിരിച്ച് വന്നപ്പോൾ മറുത്ത് പറയാതെ സ്ഥാനം ഒഴിഞ്ഞു. കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് താൻ മതിയെന്ന ജഗന്റെ വാശി ഒരു കാലഘട്ടം വരെ ശർമിള അംഗീകരിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോൾ നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ച ശർമിള സഹോദരനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ കൂടിയാണ് പ്രവർത്തന മേഖല തെലങ്കാനയിലേക്ക് മാറ്റിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News