സ്ഥാനാര്‍ഥിത്വം നീതി നിഷേധത്തിനെതിരായ പ്രതിഷേധം; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തനിക്ക് തന്ന വാക്ക് മുഖ്യമന്ത്രി തെറ്റിച്ചു, ഇത് ചോദ്യം ചെയ്യാനുള്ള അവസരമായാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്.

Update: 2021-03-18 06:13 GMT

ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സ്വന്തം മക്കള്‍ക്ക് വേണ്ടി നീതി തേടിയ ഒരമ്മയെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചത് ഈ സര്‍ക്കാരാണെന്നും അത് ചോദ്യം ചെയ്യാനുള്ള അവസരമായാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നതെന്നും കുട്ടികളുടെ അമ്മ വ്യക്തമാക്കി.

താന്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സമരസമിതി നേതൃത്വവുമായി ആലോചിച്ച് കൈക്കൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.

Advertising
Advertising

രണ്ട് മക്കളുടെ കേസും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് തന്ന വാക്ക് മുഖ്യമന്ത്രി തെറ്റിച്ചു. രണ്ടാമത്തെ കുട്ടിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തെറ്റിദ്ധരിക്കപ്പെടാന്‍ താന്‍ ഒന്നര വയസ്സുള്ള കുട്ടിയല്ലെന്നും അരിഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്നുമാണ് ഇതിനെതിരെ കുട്ടികളുടെ അമ്മ പ്രതികരിച്ചത്.

ഇന്ന് പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വാളയാര്‍ സമരസമിതി നേതാക്കള്‍ക്കൊപ്പമെത്തിയാണ് കണ്ണൂർ കലക്ടറേറ്റിൽ പത്രിക സമർപ്പിക്കുക.

Full View
Tags:    

Similar News