വിവാദങ്ങൾക്കിടെ സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കി സർക്കാർ
ഫയല്‍ നീക്കം സംബന്ധിച്ച വിശദാംശങ്ങള്‍ മീഡിയവണ്ണിന് ലഭിച്ചു
വിവിധ വകുപ്പുകളിൽ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി സർക്കാർ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണിനയിലേക്ക് ആരോഗ്യ വകുപ്പിലെയും വനം വകുപ്പിലേയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ എത്തും. ഫയല്‍ നീക്കം സംബന്ധിച്ച വിശദാംശങ്ങള്‍ മീഡിയവണ്ണിന് ലഭിച്ചു. അതിനിടെ ധനകാര്യ വകുപ്പിന് കീഴിലെ സ്പാര്‍ക്കില്‍ 20 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ധനകാര്യ സെക്രട്ടറി തടഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 180 ഓളം ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുക. ഇത് സംബന്ധിച്ച ഫയല്‍ ആരോഗ്യ മന്ത്രി നിയമമന്ത്രിക്ക് കൈമാറി. സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളിലെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ നഴ്സുമാരും ലാബ് ടെക്നീഷ്യന്‍മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇത് സംബന്ധിച്ച് ഗവേണിങ് ബോഡി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും സര്‍ക്കാരിന് കൈമാറിയിരുന്നു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ശുപാര്‍ശ ഈ മാസം ആറിന് ആരോഗ്യമന്ത്രി അംഗീകരിച്ചു. തുടര്‍ന്നാണ് നിയമവകുപ്പിന് ഫയല്‍ നല്‍കിയത്.
വനം വകുപ്പ് 20 വര്‍ഷം പിന്നിട്ട താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുക. ഇത് സംബന്ധിച്ച ഫയല്‍ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി. ധനവകുപ്പിന് കീഴിലെ സ്പാര്‍ക്കില്‍ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ ഈ മാസം രണ്ടിന് ശുപാർശ ധനകാര്യ വകുപ്പ് സെക്രട്ടറി മടക്കി. 10 വര്‍ഷം പൂര്‍ത്തിയായിട്ടില്ലെന്ന് കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറിയുടെ നടപടിയെന്നാണ് സൂചന.