കരാര്‍ തൊഴിലാളികളോട് കെഎസ്ഇബിയുടെ വിവേചനം
മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ അടങ്കല്‍ തുകയുള്ള കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ മരിക്കുമ്പോള്‍ നഷ്ടപരിഹാര തുക നല്‍കേണ്ടത് കരാറുകാരന്റെ മാത്രം ചുമതലയാണ്.
വൈദ്യുതി വകുപ്പില്‍ അറ്റകുറ്റപ്പണിക്കിടെ മരിക്കുന്ന കരാര്‍ തൊഴിലാളികളോട് കെഎസ്ഇബിയുടെ വിവേചനം. അപകടത്തില്‍ മരിക്കുന്ന കരാര്‍ തൊഴിലാളികളുടെ ആശ്രിതര്ക്ക് യാതൊരു വിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ല. മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ അടങ്കല്‍ തുകയുള്ള കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ മരിക്കുമ്പോള്‍ നഷ്ടപരിഹാര തുക നല്‍കേണ്ടത് കരാറുകാരന്റെ മാത്രം ചുമതലയാണ്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ കെഎസ്ഇബിയില്‍ 160 തൊഴിലാളികളാണ് ജോലിക്കിടെ മരണമടഞ്ഞത്. ഇവരില്‍ 84 പേര്‍ കരാര്‍ തൊഴിലാളികളും 76 പേര്‍ സ്ഥിരം ജീവനക്കാരുമാണ്. മരണമടയുന്ന കെഎസ്ഇബി ജീവനക്കാരുടെ ആശ്രിതര്‍ക്ക് 4 മുതല്‍ 9 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ശവസംസ്‌കാര ചെലവിനായി 5000 രൂപ വേറെയും. എന്നാല്‍ 3 ലക്ഷത്തിലേറെ അടങ്കല്‍ തുകയുള്ള കരാറുകാരന്റെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് നഷ്ട പരിഹാരമായി ലഭിക്കുന്നില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ബോര്‍ഡിന്റെ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ജീവനക്കാരുടെ ആശ്രിതര്‍ക്ക് മരണാനന്തര ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുന്നുണ്ട്. ആശ്രിതരില്‍ ഒരാള്‍ക്ക് നിയമനവും ചികിത്സാ ചെലവും ബോര്‍ഡ് നല്‍കും. എന്നാല്‍ ഇതൊന്നും കരാര്‍ തൊഴിലാളികള്‍ക്ക് ബാധകമല്ല. അര്‍ഹരായ പലര്‍ക്കും നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടായതായും രേഖകള്‍ വ്യക്തമാക്കുന്നു.