മത പ്രബോധനനിരോധം എന്ന വാദം അനാവശ്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Update: 2018-05-02 17:08 GMT
മത പ്രബോധനനിരോധം എന്ന വാദം അനാവശ്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
Advertising

പ്രബോധന പ്രവര്‍ത്തനം ഭരണഘടനാപരമായി പൌരന്റെ അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ല

Full View

സ്വതന്ത്രമായ മത പ്രബോധന പ്രവര്‍ത്തനത്തിന് ബോധപൂര്‍വമായ തടസ്സം ചിലര്‍ സൃഷ്ടിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ ടി.മുഹമ്മദ് ബഷീര്‍ എംപി. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇസ്ലാമിനെതിരെ ഇക്കൂട്ടര്‍ കല്ലേറ് നടത്തുകയാണെന്നും ഇ ടി പറഞ്ഞു. മുസ്ലിം സൌഹൃദ വേദി ആലപ്പുഴയില്‍ സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ജാഗ്രതാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രബോധന പ്രവര്‍ത്തനം ഭരണഘടനാപരമായി പൌരന്റെ അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ല. ആരെയും വശീകരിച്ച് പരിവര്‍ത്തനം നടത്താന്‍ ഒരു മതവും അനുവദിക്കുന്നില്ല അതിനാല്‍ മത പ്രബോധന നിരോധം എന്ന വാദം അനാവശ്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.

ഐഎസിന് ഇസ്ലാമിന്റെ പേരുച്ചരിക്കാന്‍പോലും അവകാശമില്ല. അതിനെ ഇസ്ലാം തള്ളിപ്പറഞ്ഞതാണെന്നും ഇടി പറഞ്ഞു. തെറ്റായ കരിനിയമങ്ങള്‍ക്ക് രൂപം കൊടുത്തിട്ട് ഉദ്യോഗസ്ഥരോട് സാരോപദേശം നടത്തിയിട്ട് കാര്യമില്ലെന്നും ഇടി പറഞ്ഞു. അഫ്സ്പ നിരോധിക്കണമെന്ന ഇറോം ശര്‍മിളയുടെ ആവശ്യത്തിന് നേരേ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖം തിരിച്ച് നിന്നത് ഗൌരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

സൌഹൃദവേദി ചെയര്‍മാന്‍ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.സുബൈര്‍ ഹുദവി, പി എം എസ് എ ആറ്റക്കോയ തങ്ങള്‍, കെഎന്‍എം സംസ്ഥാന സമിതിയംഗം ഇര്‍ഷാദ് സലാഹി, എസ്ഐഒ മുന്‍ ദേശീയ പ്രസിഡന്റ് കെ കെ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News