മാധ്യമപ്രവര്‍ത്തനത്തില്‍ വ്യത്യസ്താഭിപ്രായവുമായി ചെന്നിത്തലയും പിണറായിയും

Update: 2018-05-12 14:11 GMT
Editor : Subin
മാധ്യമപ്രവര്‍ത്തനത്തില്‍ വ്യത്യസ്താഭിപ്രായവുമായി ചെന്നിത്തലയും പിണറായിയും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിന് എതിരാണ് താനെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മാധ്യങ്ങളില്‍നിന്ന് ഓഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും സുതാര്യതയ്ക്ക് ഗുണമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടപ്പോള്‍ പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരോട് പഴയ തലമുറക്കാര്‍ ചിലതു പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നായിരുന്നു പിണറായി വിജയന്റെ അഭിപ്രായപ്രകടനം.

കോട്ടയത്തു നടന്ന സീനിയര്‍ ജേര്‍ണലിറ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു ദൃശ്യമാധ്യമപ്രവര്‍‍ത്തകരെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രംഗത്തെത്തിയത്. വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായല്ല പഴയ പത്രപ്രവര്‍ത്തകര്‍ രംഗത്തെ കണ്ടത്. സാമൂഹ്യസേവനം മാത്രമായിരുന്നു ലക്ഷ്യം. പഴയ മാധ്യമപ്രവര്‍ത്തനം എന്തെന്ന് പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നത് നന്നാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം.

Advertising
Advertising

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ സാഹചര്യം മനസിലാക്കി തെറ്റുണ്ടെങ്കില്‍ തിരുത്തി മാറുന്ന കാലത്തിനനുസരിച്ച് അവരുമായി ഇടപെട്ട് മുമ്പോട്ടു പോകാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് ഓളിച്ചോടുകയല്ല വേണ്ടതെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ അഭിപ്രായം. സുതാര്യത ഉറപ്പുവരുത്താന്‍ മാധ്യമങ്ങള്‍ക്കുമുമ്പിലെത്തണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമാപന സമ്മേളനത്തിനുശേഷം ശബരിമലവിഷയത്തില്‍ പ്രതികരണം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ഓഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളന വേദി വിട്ടത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News