കട്ടിപ്പാറ കരിഞ്ചോല ഉരുള്‍ പൊട്ടല്‍: ഉപഗ്രഹചിത്രങ്ങളും പരിശോധിക്കുമെന്ന് വിദഗ്ധസംഘം

ജനുവരി 1 മുതല്‍ ഇതുവരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കും. ഇതിലൂടെ ഓരോ ഘട്ടത്തിലും ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളും പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെത്താനാവും.

Update: 2018-06-26 05:24 GMT
Advertising

കട്ടിപ്പാറ കരിഞ്ചോല ഉരുള്‍ പൊട്ടലിനെ കുറിച്ച് പഠിക്കുന്ന വിദഗ്ദ സംഘം ഉപഗ്രഹ ചിത്രങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. ജനുവരി മുതല്‍ ഉരുള്‍ പൊട്ടലിന് ശേഷമുള്ള കാലയളവ് വരെയുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററിന്റെ സഹായം ഇതിനായി സിഡബ്ലുആര്‍ഡിഎം വിദഗ്ധ സംഘം തേടും.

ജലസംഭരണി മുതല്‍ ഭൂമിയുടെ സ്വാഭാവികമായ ഘടനയ്ക്ക് വരുത്തിയ എല്ലാ മാറ്റങ്ങളും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായെന്നാണ് വിദഗ്ദസംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍. അതിന് കൃത്യമായ തെളിവ് ശേഖരിക്കുന്നതിനാണ് ഉപഗ്രഹദൃശ്യങ്ങള്‍ കൂടി പരിശോധിക്കുന്നത്. ജനുവരി 1 മുതല്‍ ഇതുവരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കും. ഇതിലൂടെ ഓരോ ഘട്ടത്തിലും ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളും പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെത്താനാവും.

Full View

റിമോര്‍ട്ട് സെന്‍സിങ് സെന്ററില്‍ നിന്നും വിവിധ ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതിനായി ലഭ്യമാക്കും. ഒരു മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ ഭാഗങ്ങളായി തിരിച്ച് വ്യക്തയുള്ള ചിത്രങ്ങള്‍ ഇത്തരത്തില്‍ ലഭിക്കും. മണ്ണിന്റെയും പാറയുടേയും ഘടന സംബന്ധിച്ച പരിശോധനയ്ക്ക് ഒപ്പം അന്തിമ റിപോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉപഗ്രഹ ചിത്രങ്ങളുടെ അവലോകനവും നിര്‍ണായകമാകുമെന്നാണ് സിഡ്ബ്ലുആര്‍ഡിഎം വിദഗ്ദര്‍ നല്‍കുന്ന വിവരം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററുമായി ബന്ധപ്പെടാനാണ് തീരുമാനം.

Tags:    

Similar News