ബ്രൂവറിക്ക് ഭൂമി അനുവദിച്ചെന്ന് എക്സൈസ് വകുപ്പ്; ഇല്ലെന്ന് വ്യവസായ മന്ത്രി
സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച 3 ബ്രൂവറികളിൽ 1 എറണാകുളം പവർ ഇൻഫ്രാടെകിന് ആണ്. ഇവർക്ക് ഇൻഫോ പാർക്കിലെ പത്തേക്കർ സ്ഥലത്ത് ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നു
കിന്‍ഫ്രയില്‍ ബ്രൂവറിക്ക് ഭൂമി അനുവദിച്ചെന്ന എക്സൈസ് വകുപ്പിന്റെ ഉത്തരവിനെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സെപ്തംബര്‍ 5 ന് ഇറങ്ങിയ ഉത്തരവ്‍ പ്രകാരം കിന്‍ഫ്രയിലെ സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുതുണ്ട് സ്ഥലം പോലും ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഇ.പി ജയരാജന്റെ മറുപടി. എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്യുന്നതാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.
സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച 3 ബ്രൂവറികളിൽ 1 എറണാകുളം പവർ ഇൻഫ്രാടെകിന് ആണ്. ഇവർക്ക് ഇൻഫോ പാർക്കിലെ പത്തേക്കർ സ്ഥലത്ത് ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നു എന്നാണ് സെപ്തംബര്‍ 5ന് എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്. എന്നാല്‍ പവർ ഇൻഫ്രാടെക് സ്ഥലത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും സ്ഥലം അനുവദിച്ചില്ല എന്നാണ് വ്യവസായ മന്ത്രി പറയുന്നത്. ഒരുതുണ്ട് ഭൂമി പോലും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇ.പി ജയരാജന്‍ വിശദീകരിക്കുന്നു.
കിൻഫ്രയിൽനിന്ന് സ്ഥലം അനുവദിച്ചതു സംബന്ധിച്ച രേഖകൾ സമർപ്പിക്കാതെ എക്സൈസ് വകുപ്പ് എങ്ങനെ അനുമതി നൽകി എന്ന ചോദ്യമാണ് ഇപ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. വ്യവസായ മന്ത്രിയുടെ വിശദീകരണത്തോടെ അഴിമതി വ്യക്തമായെന്ന് പ്രതിപക്ഷം ആരോപിച്ചു. ബ്രൂവറി അഴിമതി ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെ പരസ്പര വിരുദ്ധമായ വിശദീകരണം രണ്ട് വകുപ്പുകളില്‍നിന്നുണ്ടാകുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.