ശബരിമലയില്‍ യുവതിയെന്ന സംശയത്തില്‍ തീര്‍ത്ഥാടകയെ തടഞ്ഞു; സന്നിധാനത്തെത്തിയത് പൊലീസ് സുരക്ഷയില്‍ 

യുവതി ദര്‍ശനത്തിനെത്തിയെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ തടഞ്ഞു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Update: 2018-10-20 09:28 GMT

സന്നിധാനത്ത് ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയും പരിസരവും അതീവ ജാഗ്രതയില്‍. അതിനിടെ ദര്‍ശനത്തിനായി യുവതി എത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ പ്രതിഷേധക്കാര്‍ തടഞ്ഞത് സന്നിധാനത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കഴിഞ്ഞ ദിവസം യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനം നടപ്പന്തലിന് സമീപം വരെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിക്കുന്നുണ്ട്. യുവതികള്‍ വരുംദിവസങ്ങളിലും ദര്‍ശനത്തിനെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ജാഗ്രതയിലാണ്.

Advertising
Advertising

ഇതിനിടെ യുവതി ദര്‍ശനത്തിനെത്തിയെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ തടഞ്ഞു. സന്നിധാനത്തെ പൊലീസ് അയ്യപ്പന്‍മാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 52 വയസ്സ് പൂര്‍ത്തിയായതാണെന്ന് തെളിയിക്കുന്ന രേഖ ലത ഹാജരാക്കിയതോടെയാണ് രംഗം ശാന്തമായത്.

Full View

തുടര്‍ന്ന് ലതയും ഭര്‍ത്താവ് കുമരനും മകനും സന്നിധാനത്ത് ദര്‍ശനം നടത്തി. 25 വര്‍ഷമായി സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നയാളാണ് സിവില്‍ എഞ്ചിനീയറായ കുമരന്‍. ലത കഴിഞ്ഞ തവണ ദര്‍ശനത്തിനെത്തിയിരുന്നു. തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ലത തയ്യാറായില്ല.

സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ അവരെ തടയുന്നതിനായി പ്രതിഷേധക്കാര്‍ തമ്പടിക്കുന്നതും ഇത് സംബന്ധിച്ച് നവ മാധ്യമങ്ങളില്‍ അടക്കം നടക്കുന്ന പ്രചരണങ്ങളും പൊലീസിന് തലവേദനയാകുന്നുണ്ട്.

Full View
Tags:    

Similar News