മനിതി സംഘത്തിനു നേരെ കലിയടങ്ങാതെ സംഘ്പരിവാര്‍

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷവേണമെന്ന് മനിതി സംഘം ആവശ്യപ്പെട്ടു

Update: 2018-12-24 16:42 GMT

ശബരിമല ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നും സംഘ്പരിവാര്‍ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണാന്‍ പോയ സംഘം സഞ്ചരിച്ച ട്രെയിനിന് നേരെ പലയിടത്തും ചീമുട്ടയെറിഞ്ഞു.

സുരക്ഷ ആവശ്യപ്പെട്ട് കോട്ടയം എസ്.പിയെ കാണാനെത്തിയ ആദിവാസി വനിതാ പ്രസ്ഥാന പ്രവര്‍ത്തക അമ്മിണിക്കെതിരെയും പ്രതിഷേധമുണ്ടായി. യുവതീ പ്രവേശനത്തെ പിന്തുണച്ച പൊതുപ്രവര്‍ത്തകന്‍ രാമദാസ് കതിരൂരിന്റെ തലശ്ശേരിയിലെ വീടും ആക്രമക്കിപ്പെട്ടു.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ രാത്രിയാണ് മനിതി സംഘം തലസ്ഥാനത്തെത്തിയത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചില്ല. ഔദ്യോഗിക പരിപാടികള്‍ക്കായി മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയതിന് പിന്നാലെ തന്നെ തലസ്ഥാനത്ത് നിന്ന് മടങ്ങാന്‍ സംഘം തയ്യാറായി. റെയില്‍വെ സ്റ്റേഷനില്‍ എത്തിയ സംഘത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Advertising
Advertising

Full View

ഇവര്‍ യാത്ര ചെയ്യുന്ന കംപാര്‍ട്ട്മെന്‍റുകള്‍ വാതിലുകളും, ജനാലകളും അടച്ച് പൊലീസ് സുരക്ഷയൊരുക്കി. ട്രെയിന്‍ തടയാന്‍ ട്രാക്കുകളിലേക്ക് ഇറങ്ങിയ പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. ഇവര്‍ സഞ്ചരിക്കുന്ന ട്രെയിനിന് നേരെ പലയിടത്തും അക്രമണമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ വച്ച് ട്രെയിനിന് നേരെ മുട്ടയേറുണ്ടായി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷവേണമെന്ന് മനിതി സംഘം ആവശ്യപ്പെട്ടു. അതിനിടെ, ശബരിമല ദര്‍ശനത്തിനായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെന്ന് ആദിവാസി വനിതാ പ്രസ്ഥാന പ്രവര്‍ത്തക അമ്മിണി കോട്ടയം എസ്.പിയെ സമീപിച്ചു.

Tags:    

Similar News