മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര നാളെ സന്നിധാനത്തെത്തും
പൊലിസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി
മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്തെത്തും. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ പൊലിസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. ഗതാഗത സംവിധാനത്തിലും നിയന്ത്രണങ്ങളുണ്ട്. 27ന് ഉച്ചയ്ക്ക് 12.30 നാണ് മണ്ഡലപൂജ.
ആറന്മുളയിൽ നിന്ന് 23ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് പമ്പയില്‍ എത്തും. അഞ്ചുമണിയ്ക്ക് ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരിയ്ക്കും. ദീപാരാധനയ്ക്കു മുന്‍പായി സന്നിധാനത്തേയ്ക്ക് എത്തുന്ന, തങ്കയങ്കി ഘോഷയാത്രയെ പതിനെട്ടാംപടിയ്ക്ക് മുകളില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംഘം സ്വീകരിക്കും. തുടര്‍ന്ന് ശ്രീ കോവിലിലേയ്ക്ക് ആനയിക്കും. തുടര്‍ന്നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടയടച്ച ശേഷം ദീപാരാധനയ്ക്കു ശേഷമായിരിയ്ക്കും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകുക. 27ന് ഉച്ചയ്ക്ക്, കളഭാഭിഷേകത്തിന് ശേഷമാണ് മണ്ഡലപൂജ.
ഇന്നലെ മാത്രം 1,24,000 ത്തോളം ഭക്തജനങ്ങളാണ് ശബരിമലയിൽ എത്തിയത്. ഭക്തജന തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ശബരിമലയും പരിസര പ്രദേശങ്ങളും തിരക്ക് കൂടുന്നതിന് അനുസരിച്ച് ഭക്തർക്ക് നിയന്ത്രണ സംവിധാനങ്ങളും മരക്കൂട്ടം മുതൽ സന്നിധാനം വരെ പോലീസ് ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയും ശബരിമലയിലുണ്ട്.