‘കേരളത്തിൽ അൽഖ്വയ്ദ’; ‘ജനം’ ടി.വി വാര്‍ത്ത വ്യാജം
കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന 'ജനം' ടി.വി വാര്‍ത്ത വ്യാജമെന്ന് തിരുവനന്തപുരം ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതര്‍. ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധവും ഗുഢാലോചനയുമാണെന്ന് കോളേജ് ട്രസ്റ്റ് അധികൃതർ വിശദീകരിച്ചു. തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്നും 'മെറ്റ്ക' ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ഷഹീർ വിശദീകരണത്തിലൂടെ പറഞ്ഞു.
ജനം ചാനലിലെ വാർത്ത ശരിയല്ല, കോളജിൽ അത്തരം പ്രവർത്തനങ്ങളൊന്നും തന്നെയില്ല, കോളജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ് ചിലർ തീവ്രവാദ പ്രവർത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്. ആ ആഘോഷത്തെക്കുറിച്ച് അന്വേഷിക്കുകയോ നിജസ്ഥിതി അറിയാൻ ശ്രമിക്കുകയോ ചെയ്യാതെയാണ് ട്രസ്റ്റിനെയും കോളജിനെയും മോശമായി ചാനൽ ചിത്രീകരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
2018 മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടി.വി വ്യാജ പ്രചരണത്തിലൂടെ അല്‍ ഖ്വയ്ദയായി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. കോളജിലെ ഒരു വിഭാഗം സലിംകുമാർ ഫാൻസുകാരാണ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുന്നതും പരിപാടി സംഭവിക്കുന്നതും. വിദ്യാർഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ലയെന്നും കോളേജ് അധിക്യതര്‍ പറയുന്നു.
സലിംകുമാർ കറുപ്പ് വേഷം ധരിച്ചാണ് ആന്വല്‍ ഡേക്കെത്തിയത്. അതിനാലാണ് ആൺ-പെൺ ഭേദമില്ലാതെ വിദ്യാർഥികളും കറുപ്പ് വേഷമണിഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ആന്വൽ ഡേ ഗംഭീരമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്.
ആഘോഷ പരിപാടികൾക്കൊപ്പം നടന്ന വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനമാണ് ചാനൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോളേജ് അധിക്യതര്‍ പറയുന്നു.