നെടുമങ്ങാട് എസ്.ഐയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഹർത്താൽ ദിവസം നെടുമങ്ങാട്ടെ ആനാട് വച്ചാണ് ബി.ജെ.പിക്കാർ പൊലീസ് സംഘത്തെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടക്കാനുള്ള ശ്രമം പൊലീസ് തടയുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് ബി.ജെ.പി പ്രവർത്തകർ എസ്.ഐയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹർത്താൽ ദിവസമായിരുന്നു ആക്രമണം. ആക്രമണത്തിൽ എസ്.ഐ സുനിൽ ഗോപിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 1869 കേസുകൾ രജിസ്റ്റർ ചെയ്തു.
ഹർത്താൽ ദിവസം നെടുമങ്ങാട്ടെ ആനാട് വച്ചാണ് ബി.ജെ.പിക്കാർ പൊലീസ് സംഘത്തെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടക്കാനുള്ള ശ്രമം പൊലീസ് തടയുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ബി.ജെ.പിക്കാർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടത്.
കസ്റ്റഡിയിലെടുത്ത ഒരാളെ മോചിപ്പിച്ച സംഘം വാഹനം അടിച്ചു തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിക്കും നാലു പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ ഇതുവരെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രതീഷ്, യദുകൃഷ്ണൻ, അഭിറാം എന്നിവരാണ് പിടിയിലായത്.
അതിനിടെ സംസ്ഥാനത്ത് ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളിൽ ഇതുവരെ 1869 കേസുകളിലായി 5769 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 789 പേർ റിമാൻഡിലും 4980 പേർക്ക് ജാമ്യവും ലഭിച്ചു.