എൻ.ഡി.എയിൽ കേരളസീറ്റ് ചർച്ച അന്തിമഘട്ടത്തിൽ: എട്ട് സീറ്റ് വേണമെന്ന് ബി.ഡി.ജെ.എസ്
കേരള കോൺഗ്രസിന്റെ ആവശ്യം മൂന്നെണ്ണം; തുഷാർ ആറ്റിങ്ങലിലോ ഇടുക്കിയിലോ മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച എന്‍.ഡി.എ സംസ്ഥാന ഘടകത്തിലെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. ഇരുപത് സീറ്റിലും മുന്നണി മത്സരിക്കും. എട്ട് സീറ്റ് ബി.ഡി.ജെ.എസിനും രണ്ട് സീറ്റ് കേരള കോൺഗ്രസിനും എന്നാണ് പ്രാഥമിക ധാരണ. സ്ഥാനാർഥികൾ ആരെന്നത് സംബന്ധിച്ചും ഘടക കക്ഷികളിൽ ഏകദേശ ധാരയായിട്ടുണ്ട്.
വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജന ചർച്ച നടത്തി വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങാനാണ് എൻ.ഡി.എയുടെ നീക്കം. ആറ്റിങ്ങൽ, ഇടുക്കി, ആലപ്പുഴ, തൃശൂർ, വയനാട്, ആലത്തൂർ, പത്തനംതിട്ട ഉൾപ്പടെ എട്ട് സീറ്റാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. ഇതിൽ തുഷാർ വെള്ളാപ്പള്ളി, ആറ്റിങ്ങലോ ഇടുക്കിയിലോ മത്സരിക്കാനാണ് സാധ്യത. തുഷാർ മത്സര രംഗത്തുണ്ടാവണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തിനും താൽപര്യമുണ്ട്.
പത്തനംതിട്ടയിൽ അൽഫോൺ കണ്ണന്താനം മത്സരിച്ചില്ലെങ്കില്‍ ബി.ഡി.ജെ.എസിന് സീറ്റ് വിട്ടു നൽകിയേക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ പത്മകുകാറാകും മത്സരിക്കുക. തൃശൂരിൽ സംഗീത വിശ്വനാഥ്, ആലത്തൂരിൽ ടി.വി ബാബു, ആലപ്പുഴയിൽ സുഭാഷ് വാസു എന്നിവരെയാണ് ബി.ഡി.ജെ.എസ് പരിഗണിക്കുന്നത്. പി.സി തോമസിന് മത്സരിക്കാനായി കേരള കോൺഗ്രസ് പത്തനംതിട്ടയാണ് നോട്ടമിടുന്നത്. കോട്ടയം, ഇടുക്കി സീറ്റും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കോട്ടയം ലഭിച്ചാൽ പി.സി തോമസ് മത്സരിച്ചില്ലേൽ മുൻ എം.ജി വി.സി ഡോ.സിറിയക് തോമസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഡൽഹിയിൽ നടക്കുന്ന ബി.ജെ.പി ദേശീയ കൌൺസിലിന് ശേഷം ദേശീയ നേതൃത്വവുമായി കൂടിയോലോചിച്ച് അന്തിമ തിരുമാനമെടുക്കാനാണ് സംസ്ഥാന എൻ.ഡി.എയുടെ തീരുമാനം.