തിരുവനന്തപുരത്ത് പ്രചാരണം ഊര്‍ജിതമാക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

തിരുവനന്തപുരത്തത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് മണ്ഡലത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Update: 2019-04-14 11:23 GMT

തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എ.ഐ.സി.സിയുടെ നിര്‍ദേശം. തിരുവനന്തപുരത്തത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് മണ്ഡലത്തിലെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കുമ്മനം രാജശേഖരന്‍റെ ഹിന്ദുത്വ രാഷ്ട്രീയ ഇടപെടലുകള്‍ ചര്‍ച്ചയാക്കാനും ധാരണയായി. കുമ്മനം ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയത്തിന്‍റെ വക്താവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പൊതുഅവലോകനത്തിന് മുമ്പായി മണ്ഡലത്തിന്‍റെ ചുമതലയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പങ്കുചേര്‍ന്നു.

Advertising
Advertising

Full View

തിരുവനന്തപുരത്തെ മത്സരം പ്രധാനമാണെന്നും പഴുതടച്ച് മുന്നോട്ടു പോകണമെന്നും മുകുള്‍ വാസ്നിക് ആവശ്യപ്പെട്ടു. ഇതുവരെയുളള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത അവലോകന യോഗത്തില്‍ വിലയിരുത്തി. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്ന നിര്‍ദേശവും നല്‍കി. അതേസമയം പ്രചരണത്തില്‍ പോരായ്മകളുണ്ടെന്ന വിവരം നേതാക്കള്‍ പരസ്യമായി നിഷേധിക്കുന്നുണ്ട്.

കുമ്മനം രാജശേഖരന്‍റെ വ്യക്തിത്വം ബി.ജെ.പി പ്രചാരണ ആയുധമാക്കുന്ന സാഹചര്യത്തില്‍ കുമ്മനത്തിന്‍റെ ഹിന്ദുത്വ ഇടപെടലുകള്‍ തുറന്നുക്കാട്ടാനും ധാരണയായി. എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷകന്‍ നാന പട്ടോളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തും.

Tags:    

Similar News