ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം, വാർത്ത നിഷേധിച്ച് കാന്തപുരത്തിന്റെ ഓഫീസ്

കേരള പര്യടനത്തിനിടെ കോഴിക്കോട്ട് വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.

Update: 2020-12-31 13:37 GMT
Advertising

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കാന്തപുരവും തമ്മിലുള്ള ചർച്ചയുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്ത വ്യക്തികളാണ് ഇക്കാര്യം മീഡിയവണ്ണുമായി പങ്കുവെച്ചത്. പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി. കേരള പര്യടനത്തിനിടെ കോഴിക്കോട്ട് വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.

എന്നാൽ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അങ്ങനെ ഒരാവശ്യം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് സെക്രട്ടറി പറഞ്ഞു. മീഡിയവൺ പേജിൽ നിന്ന് വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിനയച്ച കത്തിലാണ് കാന്തപുരത്തിന്റെ ഓഫീസ് സെക്രട്ടറി അക്ബർ ബാദുഷ സഖാഫി ഇക്കാര്യം പരാമർശിച്ചത്. ഒരു നിവേദനവും എഴുതിനല്‍കിയിട്ടില്ലെന്നും കൂടിക്കാഴ്ചയില്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സഖാഫി പറഞ്ഞു.

മുസ്ലിം വിരുദ്ധ പ്രചരണങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ച അപകടകരമായ സാഹചര്യം വിശദീകരിച്ചുള്ളതാണ് അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ മീഡിയവണ്ണിനോട് പറഞ്ഞു. ഇസ്ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായുള്ള പ്രചരണങ്ങള്‍ സര്‍ക്കാര്‍ തടയണം. സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും കാന്തപുരം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

പിന്നാക്കക്കാരുടെ സംവരണം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് അടക്കമുള്ള സംഘടനാ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള സര്‍ക്കാരിന്‍റെ പിന്തുണയും കാന്തപുരം അഭ്യര്‍ഥിച്ചു. ശനിയാഴ്ച കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.

Full View
Tags:    

Similar News