ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മരണ കാരണം ബോംബേറിലുണ്ടായ മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം വാർന്നതാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.

Update: 2021-04-07 11:51 GMT
Advertising

പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണ കാരണം ബോംബേറിലുണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം വാർന്നതാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.

ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്ത്രീക്കും പരിക്കേറ്റു.

Full View

രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശ വാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

Full View
Tags:    

Similar News