സിദ്ധാർഥിന്‍റെ മരണം; കോളജ് അധികൃതരുടേത് ഗുരുതര വീഴ്ച,ഡീനിനെ വി.സി സംരക്ഷിക്കുന്നെന്ന് ആക്ഷേപം

നേരത്തെയും അക്രമ സംഭവങ്ങൾ മൂടിവെച്ച് ഡീൻ ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കി എന്നാണ് ആരോപണം

Update: 2024-03-02 02:05 GMT
Editor : Jaisy Thomas | By : Web Desk

സിദ്ധാര്‍ഥ്

Advertising

വയനാട്: വയനാട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്യാമ്പസിൽ ആൾക്കൂട്ട വിചാരണയും ക്രൂര മർദനവുമരങ്ങേറിയിട്ടും പൊലീസ് ഇടപെടും വരെ ആഭ്യന്തര അന്വേഷണം നടത്താനോ വിഷയം റിപ്പോർട്ട് ചെയ്യാനോ ഹോസ്റ്റൽ വാർഡന്‍റെ ചുമതലയുള്ള ഡീൻ തയ്യാറായില്ല. മർദനം അറിഞ്ഞില്ലെന്ന വാദമുയർത്തുന്ന കോളജ് ഡീനിനെ വിസി സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

ഈ മാസം 15നാണ് രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി സിദ്ധാർത്ഥൻ ക്യാമ്പസിനകത്ത് ക്രൂര മർദനത്തിനിരയായത്. പതിനെട്ടാം തീയതി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതുവരെ വിവരം കുടുംബത്തെയോ പൊലീസിനേയോ അറിയിക്കാൻ അധികൃതർ തയ്യാറായില്ല. മരിച്ചതിനുശേഷവും നാല് ദിവസം കഴിഞ്ഞാണ് കോളേജിൽ ആൻറി റാഗിംഗ് കമ്മിറ്റി വിളിച്ചുചേർക്കാൻ പോലും അധികൃതർ തയ്യാറായത്. അതും മരണത്തിലെ ദൂരൂഹത ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് ശേഷം. ക്രൂരമായ റാഗിംഗ് നടന്നുവെന്നറിഞ്ഞിട്ടും എല്ലാം മൂടിവെച്ചതാണ് വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം തേടി സബ് രജിസ്ട്രാർക്ക് ഡീൻ നൽകിയ മറുപടി. എന്നാൽ, ഇത് കളവാണെന്നാണ് വിദ്യാർഥി സംഘടകളുടെ വാദം.

നേരത്തെയും അക്രമ സംഭവങ്ങൾ മൂടിവെച്ച് ഡീൻ ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കി എന്നാണ് ആരോപണം. ക്രിമിനൽ വിദ്യാർഥികളോടൊപ്പം അവർക്ക് കൂട്ടായി നിന്ന കോളജ അധികൃതർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് സമരരംഗത്താണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ. മുൻപ് ഇവിടെ നടന്ന സമാന സംഭവങ്ങളിലും അന്വേഷണം വേണമെന്നാണ് ആവശ്യം. സർവകലാശാലയിലേക്ക് ഇന്ന് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയും യൂത്ത് ലീഗും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു അനിശ്ചിതകാല റിലേ നിരാഹാര സമരവും തുടരുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News