പുഴയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരി മുങ്ങിമരിച്ചു; രണ്ട് കുട്ടികളെ കാണാതായി

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്.

Update: 2023-05-13 16:01 GMT
Advertising

പറവൂർ: തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. രണ്ടു പേരെ കാണാതായി. ഓട്ടോറിക്ഷ ഡ്രൈവറായ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടേയും മകൾ ശ്രീവേദ (10) ആണ് മരിച്ചത്.

കവിതയുടെ സഹോദരപുത്രൻ മന്നം ക്ഷേത്രത്തിന് സമീപം തളിയിലപാടം വീട്ടിൽ വിനു- നിത ദമ്പതികളുടെ മകൻ കണ്ണൻ എന്നു വിളിക്കുന്ന അഭിനവ് (13), കവിതയുടെ തന്നെ സഹോദരീ പുത്രൻ ഇരിഞ്ഞാലക്കുട കുണ്ടാടവീട്ടൽ രാജേഷ്- വിനിത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരെയാണ് കാണാതായത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് മുങ്ങിപ്പോവുകയായിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും കുട്ടികൾ മുങ്ങിപ്പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

ഇവർ വന്ന ഒരു സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും പുഴക്കരയിൽ ഉണ്ടായിരുന്നു. ആഴമേറിയ പുഴയ്ക്ക് നാലാൾ താഴ്ച്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിന ജലമായതിനാൽ ആളുകൾ കുളിക്കാറില്ല. കാണാതായ മറ്റു കുട്ടികൾക്കായി രാത്രിയും തെരച്ചിൽ തുടരുകയാണ്.

ശ്രീവേദയുടെ സഹോദരി നിവേദിത (മാളു). അഭിനവിന്റെ സഹോദരി അമേയ. ശ്രീരാഗിന്റെ സഹേദരൻ ശ്രീരാജ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News