വായ്പ അടച്ചു പൂർത്തിയായിട്ടും ആധാരം തിരികെ നൽകിയില്ല; ബാങ്ക് പ്രസിഡന്റായ കെ.പി.സി.സി അംഗത്തിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

ജനകീയ പ്രതിഷേധം ശക്തമായതോടെ ആധാരം തിരിച്ചു നൽകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് ബാങ്ക് അധികൃതർ

Update: 2023-05-22 05:04 GMT
Advertising

കോഴിക്കോട്: വായ്പ അടച്ചു പൂർത്തിയായിട്ടും തിരിച്ചു കിട്ടാത്ത ആധാരത്തിന് ബാങ്ക് കയറിയിറങ്ങിയ ഉപഭോക്താവ് മരിച്ചിട്ടും ആധാരം മാത്രം തിരികെ ലഭിക്കാതെ കുടുംബം. സംഭവത്തിൽ ബാങ്ക് പ്രസിഡന്റായ കെപിസിസി അംഗത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ജനകീയ പ്രതിഷേധം കൂടി ശക്തമായതോടെ ആധാരം തിരിച്ചു നൽകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് ബാങ്ക് അധികൃതർ. കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റ നടപടിയാണ് വിവാദമായത്.

കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ നിന്നും കാരശ്ശേരി ചോണോട് സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ എം.ടി.കെ മുഹമ്മദ് എടുത്ത വായ്പയുടെ അടവ് 2019ൽ പൂർത്തിയായിരുന്നു. എന്നാല്‍ വായ്പാക്കായി പണയപ്പെടുത്തിയ ഭൂമിയുടെ ആധാരം ബാങ്ക് തിരികെ നൽകിയിരുന്നില്ല. മറ്റൊരു വായ്പക്ക് മുഹമ്മദ് ജാമ്യം നിന്നു എന്ന കാരണം പറഞ്ഞാണ് ബാങ്ക് ഇത്തരമാരു നടപടി സ്വീകരിച്ചത്.

ആധാരത്തിനായി ബാങ്ക് കയറിയിറങ്ങിയ മുഹമ്മദ് കഴിഞ്ഞ വർഷമാണ് മരിച്ചത്. തുടർന്ന് മുഹമ്മദിന്റെ ഭാര്യ സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും പരാതി നൽകിയെങ്കിലും ബാങ്കിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കിനെതിരെ ജനകീയ സമരം പ്രഖ്യാപിച്ചത്.

Full View

ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും സമര സമതി തീരുമാനിച്ചിരുന്നു. ഇതിനിടെ ആധാരം 24 മണിക്കൂറിനകം നൽകണമെന്നാവശ്യപ്പെട്ട് ബാങ്ക് ചെയർമാനായ കെ.പി.സി.സി അംഗം എൻ. കെ അബ്ദുറഹ്മാനെതിരെ കോൺഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ ചർച്ചയിലൂടെ ആധാരം തിരികെ നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പു നൽകിയത്. ഇന്ന് ആധാരം എം. ടി .കെ മുഹമ്മദിന്റെ വീട്ടിലെത്തിക്കുമെന്നാണ് ധാരണ. സമവായമുണ്ടായ സാഹചര്യത്തിൽ പ്രതിഷേധം മാറ്റിവെച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News