നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന്‌ വിചാരണ കോടതി

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം സമയം നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിച്ചു

Update: 2022-02-01 08:38 GMT
Editor : Lissy P | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണ കോടതി ഉത്തരവ്. മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് നൽകണമെന്നും കോടതി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം സമയം നൽകണമെന്ന  പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഈ മാസം അഞ്ചിന് പരിഗണിക്കുന്നതിനായി മാറ്റി.

നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. കോടതിയുടെ മേൽനോട്ടത്തിൽ ഫോറൻസിക് പരിശോധന നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. കേരളത്തിലെ ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തുന്നതിനും ദിലീപ് എതിർപ്പ് അറിയിച്ചിട്ടുണ്ട്.

അതേ സമയം ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. ഇയാളുടെ ബന്ധുക്കൾ മരണത്തെകുറിച്ച് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കേസിൽ അന്വേഷണം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News