'രണ്ടാം തിയതിക്ക് ശേഷം നമുക്ക് അസംബ്ലിയിൽ വെച്ച് കാണാം എന്ന് പറഞ്ഞാണ് അവസാനമായി ഫോൺവെച്ചത്': വി.വി പ്രകാശനെ അനുസ്മരിച്ച് സിദ്ദീഖ്
വിവി പ്രകാശിന്റെ അനുശോചനം പറയേണ്ടി വരിക എന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ടി സിദ്ദീഖ്
ഒരു ചെറു കറ പോലും പുരളാത്ത സത്യസന്ധനായ രാഷ്ട്രീയപ്രവർത്തനം നടത്തിയിരുന്ന വ്യക്തിയായിരുന്നു വി.വി പ്രകാശെന്ന് ടി.സിദ്ദീഖ്. അദ്ദേഹത്തിന്റെ ദേഹവിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവി പ്രകാശിനെ അനുസ്മരിച്ച് മീഡിയവണിൽ സംസാരിക്കുകയായിരുന്നു ടി.സിദ്ദീഖ്.
സിദ്ദീഖിന്റെ വാക്കുകള്‍ ഇങ്ങനെ: 'വിവി പ്രകാശിന്റെ അനുശോചനം പറയേണ്ടി വരിക എന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. കെ.എസ്.യു പ്രവർത്തകനായ സമയത്ത് എന്നെപ്പോലുള്ള ആളുകളെ കൈപിടിച്ചുയർത്താൻ നേതൃത്വം കൊടുത്തയാളായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ 3.29ന് പ്രകാശന്റെ മൊബൈലിൽ നിന്ന് മിസ്ഡ്‌കോൾ ഉണ്ടായിരുന്നു. ഞാൻ കുറച്ച് കഴിഞ്ഞ് തിരിച്ചുവിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ഗാന്ധിയൻ രാഷ്ട്രീയ പ്രവർത്തനം നിസ്തുലമായി നടത്തിയ നേതാവായിരുന്നു വിവി പ്രകാശ്. ഒരു ചെറു കറ പോലും പറയാനില്ല. രണ്ട് ദിവസം മുമ്പ് വളരെ വിശദമായി ഫോണിൽ സംസാരിച്ചിരുന്നു. എന്തുവന്നാലും നിലമ്പൂരിൽ ജയിക്കുമെന്ന പൂർണ പ്രതീക്ഷയിലായിരുന്നു അദ്ദേഹം.രണ്ടാം തിയതിക്ക് ശേഷം നമുക്ക് അസംബ്ലിയിൽ വെച്ച് കാണാം എന്ന് പറഞ്ഞാണ് ആ ഫോൺ സംഭാഷണം അവസാനിച്ചത്. എന്തിനും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും' സിദ്ദീഖ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് വി.വി പ്രകാശന്റെ അന്ത്യം സംഭവിച്ചത്. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.