'എ ഐ കാമറ ഇടപാടിനായി സമീപിച്ചത് പ്രസാഡിയോ'- അൽഹിന്ദ് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മീഡിയവണിനോട്

'50 കോടി നിക്ഷേപിച്ചാൽ 75 കോടി കിട്ടുമെന്നായിരുന്നു വാഗ്ദാനം'

Update: 2023-04-26 07:02 GMT
Advertising

തിരുവനന്തപുരം: എ ഐ കാമറ ഇടപാടിനായി സമീപിച്ചത് കോഴിക്കോട്ടെ പ്രസാഡിയോ എന്ന സ്ഥാപനമാണെന്ന്  അൽഹിന്ദ് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ റീന അബ്ദുറഹ്മാൻ മീഡിയവണിനോട്. കെൽട്രോണിനാണ് മൂന്ന് കോടി നൽകിയത്. സുതാര്യതക്കുറവ് മൂലം പദ്ധതിയിൽ നിന്ന് മാനേജ്‌മെന്റ് പിൻമാറുകയായിരുന്നു. 50 കോടി നിക്ഷേപിച്ചാൽ 75 കോടി കിട്ടുമെന്നായിരുന്നു വാഗ്ദാനമെന്നും റീന അബ്ദുറഹ്മാൻ പറഞ്ഞു.

എഐ കാമറാ ഇടപാടിൽ കൂടുതൽ ഉപകരാറുകൾ നല്ഡകിയതിന്റെ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് റീന അബ്ദുറഹ്മാന്റെ വെളിപ്പെടുത്തൽ. കെൽട്രോൺ - എസ് ആർ ഐ ടി - പ്രസാഡിയോ കരാറുകളുടെ തെളിവാണ് പുറത്തുവന്നത്. ഉപകരാറെടുത്ത പ്രസാഡിയോ അൽഹിന്ദിന് വീണ്ടും ഉപകരാർ നൽകി.

കെല്‍ട്രോണിന്‍റെ അറിവോടെയാണ് ഉപകരാറിന്‍ മേല്‍ വീണ്ടും ഇടപാടുകള്‍ നടന്നതെന്നാണ് രേഖകകള്‍ തെളിയിക്കുന്നത്. കെല്‍ട്രോണില്‍ നിന്ന് എസ്ആര്‍ഐടി വഴി ഉപകരാര്‍ ലഭിച്ച പ്രസാഡിയോ സ്വന്തം നിലയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെയാണ് അല്‍ഹിന്ദിന് സമീപിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം അല്‍ഹിന്ദ് മൂന്ന് കോടി രൂപ നിക്ഷേപിച്ചു. സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്ന നിലയില്‍ കെല്‍ട്രോണിന് ഈ പണം കൈമാറി.

ഇതിനിടെ കാമറയുടെ കാര്യത്തില്‍ പ്രസാഡിയോയും അല്‍ഹിന്ദും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതോടെയായിരുന്നു അല്‍ഹിന്ദിന്‍റെ പിന്‍മാറ്റം. തങ്ങള്‍ കാമറ വാങ്ങാന്‍ പങ്കാളിയായിട്ടില്ലെന്നും കണ്‍ട്രോള്‍ റൂം തയ്യാറാക്കാനാണ് കരാര്‍ എടുത്തിരുന്നതെന്ന പ്രസാഡിയോയുടെ വാദവും ഇതോടെ ദുരൂഹമായി മാറി.

Full View

അതേസമയം എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. പദ്ധതിയുടെ രേഖകൾ സർക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതയാണെന്നും സതീശൻ ആരോപിച്ചു.

ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു. സമര പരിപാടികൾ തീരുമാനിക്കാൻ കോൺഗ്രസ് നാളെ യോഗം ചേരുമെന്നും മുരളീധരൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News