അപരമത വിദ്വേഷത്തിലൂടെയുള്ള മതപ്രബോധനം മതനിരാസമാണ്; പാലാ ബിഷപ്പിനെ തള്ളി അങ്കമാലി അതിരൂപത

നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാവാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാവുന്നില്ല എന്ന് നാം സ്വയം ചോദിക്കണം

Update: 2021-09-23 10:48 GMT
Advertising

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി അങ്കമാലി അതിരൂപത. അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയാണെന്ന് അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. 'അവര്‍ ആദ്യം പറയട്ടെ' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം.

നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാവാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാവുന്നില്ല എന്ന് നാം സ്വയം ചോദിക്കണം-എഡിറ്റോറിയല്‍ പറയുന്നു.

പ്രകടനപരതയുടെ കെട്ടുകാഴ്ചകളില്‍ നിന്ന് ഇനിയെങ്കിലും നമ്മുടെ മതബോധന വേദികളെ നാം വിമോചിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ വാര്‍പ്പു മാതൃകകളെ അതേപടി അനുകരിക്കേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. വിശ്വാസം ബോധ്യമായും ദൈവം അനുഭവമായും മാറുന്ന വിധത്തില്‍ അധ്യയന രീതികളില്‍ മാറ്റം വരുത്തണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

അതിനിടെ മുസ്‌ലിം സഹോദരങ്ങളുമായുള്ള പ്രശ്‌നം പറഞ്ഞവസാനിപ്പിക്കണമെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പാലാ ബിഷപ്പിനെ പിന്തുണച്ച് സഭ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും രൂപത സംരക്ഷണ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News